Prot. No. 0041/2022

സിനഡ് അനന്തര സർക്കുലർ

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി
തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും
വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്
ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ.

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ ആദ്യസമ്മേളനം 2022 ജനുവരി 7 മുതൽ 15 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. കോവിഡ് പ്രതിസന്ധികൾമൂലം രണ്ടു വർഷമായി ഓൺലൈനിൽ മാത്രം സാധ്യമായിരുന്ന സിനഡു സമ്മേളനം നേരിട്ടു നടത്താൻ അവസരമൊരുക്കിയ ദൈവപരിപാലനയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. പ്രതിസന്ധികൾക്കു നടുവിലും സഭാനൗകയെ ശാന്തമായി മുന്നോട്ടു നയിക്കുന്ന കർത്താവിന്റെ കരുണയ്ക്കു മുന്നിൽ പ്രാർത്ഥനാപൂർവ്വം കൃതജ്ഞതയർപ്പിച്ചുകൊണ്ടാണ് പിതാക്കന്മാർ സിനഡുസമ്മേളനത്തിലേക്ക് പ്രവേശിച്ചത്.

പ്രാർത്ഥനയും പരിത്യാഗവും വഴി സിനഡിന്റെ വിജയത്തിനുവേണ്ടി പരിശ്രമിച്ച എല്ലാ വിശ്വാസികളോടും സിനഡുപിതാക്കന്മാർക്കുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു. സാർവ്വത്രിക സഭയൊന്നാകെ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രേഷിതദൗത്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു പഠനം നടത്തി 2023-ലെ സിനഡിനുവേണ്ടി ഒരുങ്ങുകയാണല്ലോ. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകളെ ആധാരമാക്കിയാണ് നമ്മുടെ സിനഡിലെ ചർച്ചകളും പുരോഗമിച്ചത്.

മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം

നമ്മുടെ പിതാവും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ഈ വർഷം നാം ആചരിക്കുകയാണല്ലോ. 2022 ജൂലൈ 3-ാം തിയതിയിലെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് വാർഷികം സമുചിതമായി കൊണ്ടാടാൻ സിനഡ് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്യുന്നു. മാർത്തോമ്മാശ്ലീഹായിൽനിന്നു ലഭിച്ച ഈ വിശ്വാസചൈതന്യമാണ് നമ്മുടെ സഭയുടെ കരുത്ത്. 1923-ൽ സീറോമലബാർ ഹയരാർക്കി സ്ഥാപിതമായതിന്റെ നൂറാം വർഷത്തിലേക്കു നാം പ്രവേശിക്കുകയുമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇരുപതു നൂറ്റാണ്ടുകളായി ഈ ശ്ലൈഹിക പാരമ്പര്യം അനുസ്യൂതം തുടരാൻ അനുഗ്രഹം തന്ന ദൈവത്തിനു നമുക്കു നന്ദി പറയാം. ഭാരതത്തിലെ ക്രൈസ്തവവിശ്വാസികളും അവരുടെ സ്ഥാപനങ്ങളും ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയായ വർഷംകൂടിയാണിത്. സത്യവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായെപ്പോലെ വിശ്വാസത്തിനുവേണ്ടി പീഡനങ്ങൾ സഹിക്കുന്ന എല്ലാ ദൈവമക്കളെയും സിനഡുപിതാക്കൻമാർ പ്രാർത്ഥനാപൂർവ്വം ഓർമിക്കുന്നു. ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ സത്വരമായ ഇടപെടൽ ഉണ്ടാകണമെന്നു സിനഡ് ആവശ്യപ്പെടുന്നു.

രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള

ഭാരതത്തിൽ നിന്നുള്ള ആദ്യ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മെയ് 15-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസവഴികളിൽ പതറാതെ സാക്ഷ്യം നല്കുന്നതിനുള്ള സജീവ മാതൃകയാണ് ഈ പുണ്യാത്മാവ്. ഒരു വിശുദ്ധനെക്കൂടി നല്കി ഭാരത സഭയെ അനുഗ്രഹിക്കുന്ന ദൈവത്തിന്റെ കരുണയെ നമുക്കു വാഴ്ത്താം.

പ്രേഷിത പ്രവർത്തനം

മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം സഭയുടെ പ്രേഷിതചൈതന്യത്തെ ശക്തിപ്പെടുത്താനുള്ള സുവർണ്ണാവസരമാണ്. സ്വഭാവത്താൽതന്നെ മിഷനറിയായ സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം ഈശോയിലൂടെ കരഗതമായ രക്ഷയുടെ സന്ദേശം സകലമനുഷ്യരെയും അറിയിക്കുക എന്നതാണ്. പ്രതികൂല സാഹചര്യങ്ങളിലും ജീവൻ പണയപ്പെടുത്തി മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന നമ്മുടെ മിഷനറിമാർ സഭയുടെ അഭിമാനമാണ്. അവരിലൂടെയാണ് രക്ഷയുടെ സന്ദേശം ലോകത്തിന്റെ അതിരുകളോളം പരിശുദ്ധാത്മാവ് എത്തിക്കുന്നത്. അതിനാൽ സെമിനാരി പരിശീലനത്തിന്റെ ആരംഭം മുതൽ പ്രേഷിതാഭിമുഖ്യം വളർത്താനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. രാഷ്ട്രഭാഷയായ ഹിന്ദി നമ്മുടെ സെമിനാരികളിൽ ഇനിമേൽ അനിവാര്യമായ പഠനവിഷയമായിരിക്കും. ഈശോ ഏകരക്ഷകനാണ് എന്ന സത്യത്തിന്റെ പ്രഘോഷണവും ജീവിത സാക്ഷ്യവുമാണു പ്രേഷിതപ്രവർത്തനം. പ്രേഷിത മേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന വിവിധ അല്മായ പ്രസ്ഥാനങ്ങളെ സഭ ആദരവോടെ വീക്ഷിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് സഭയുടെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്യുകയാണ്.

ഇതര മതവിശ്വാസികളുമായി ഹൃദയൈക്യത്തിൽ കഴിയുന്നതും സാഹോദര്യത്തിന്റെ സ്നേഹസമൂഹം സൃഷ്ടിക്കുന്നതും ഫലപ്രദമായ പ്രേഷിതപ്രവർത്തനമായാണ് സഭ വിലയിരുത്തുന്നത്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വർഗീയതയുടെ അന്ധകാരത്തെ അകറ്റാൻ എല്ലാ മനുഷ്യരും ദൈവപിതാവിന്റെ മക്കളാകയാൽ നാമെല്ലാം സഹോദരങ്ങളാണ് എന്ന സുവിശേഷസത്യമാണ് നിരന്തരം പ്രഘോഷിക്കേണ്ടത്. ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരം ഈശോയുടെ സുവിശേഷമാണെന്ന ബോധ്യമാണു നമ്മുടെ പ്രേഷിതചൈതന്യത്തിന്റെ അടിസ്ഥാനം. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും വിദ്യാഭ്യാസ, ആതുരസേവന, ജീവകാരുണ്യ മേഖലകളിൽ കർമനിരതരാകുമ്പോഴും സഭയെ നയിക്കുന്നത് സുവിശേഷത്തോടുള്ള പ്രതിബദ്ധതയാണ്. മാമ്മോദീസാ സ്വീകരിച്ച എല്ലാവർക്കും പ്രേഷിതരാകാനുള്ള കടമയുണ്ട് എന്ന ബോധ്യത്തോടെ നമുക്കു സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകാം.

കോവിഡ് പ്രതിസന്ധി

കഴിഞ്ഞ രണ്ടു വർഷങ്ങളായി ആഗോളതലത്തിൽ കോവിഡ് മഹാമാരി വിതച്ച ദുരന്തഫലങ്ങളെ നാം നേരിടുകയാണല്ലോ. ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയായി കോവിഡ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചും സർക്കാർ ഏജൻസികൾ നല്കുന്ന മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചും പ്രതിസന്ധിയുടെ ഈ കാലഘട്ടത്തെ നാം അതിജീവിക്കണം. കോവിഡ് കാലത്ത് വിശ്വാസാനുഷ്ഠാനങ്ങൾ ഓൺലൈനിലായി പരിമിതപ്പെട്ട സാഹചര്യം നമുക്കുണ്ടായിരുന്നു. പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിനനുസരിച്ച്, കൂദാശാകർമങ്ങളിൽ നേരിട്ടു പങ്കുചേരുന്ന പതിവു ശൈലിയിലേക്കു നാം തിരിച്ചു വരണം. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലകപ്പെട്ട നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് മൂലം ആരുടെയും ജീവിതം വഴിമുട്ടാതിരിക്കാൻ ഇടവകകളിൽ അജപാലകർ പ്രത്യേകം ശ്രദ്ധ വയ്ക്കണം. വിശ്വാസവും സ്നേഹവും പ്രത്യാശയും വഴി നമുക്ക് മഹാമാരിയുടെ ഈ നാളുകളെ അതിജീവിക്കാം.

കസ്തൂരിരംഗൻ റിപ്പോർട്ടും കർഷകരുടെ ആശങ്കയും

മലയോര മേഖലയിലെ കർഷകരെ വർഷങ്ങളായി ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സത്വര ശ്രദ്ധ പതിയണമെന്ന് സിനഡ് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുയാണ്. പരിസ്ഥിതിയെ ഏറ്റവും കരുതലോടെ സംരക്ഷിക്കുന്ന മലയോര കർഷകർക്കെതിരായ മുൻവിധിയോടെയാണ് പല പഠന റിപ്പോർട്ടുകളും പുറത്തുവരുന്നത് എന്നതു ദുഃഖകരമാണ്. പരിസ്ഥിതി സംരക്ഷണത്തെ സഭ എക്കാലവും സുവിശേഷ മൂല്യമായിട്ടാണു കരുതിയിട്ടുള്ളത്. കർഷകരുടെ ആശങ്കകൾ പരിഹരിക്കാനാവശ്യമായ വിശദമായ പഠന റിപ്പോർട്ടും നിർദ്ദേശങ്ങളുമായി ബഹു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെയും ബഹു. കേരളാ മുഖ്യമന്ത്രിയെയും കേരളത്തിലെ പിതാക്കൻമാരും മറ്റു വിദഗ്ധരുമടങ്ങിയ സമിതി സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു. സംരക്ഷിതവനങ്ങളും ലോകപൈതൃക കേന്ദ്രങ്ങളും മാത്രം പരിസ്ഥിതി സംവേദക പ്രദേശമായി (ESA) പ്രഖ്യാപിക്കുക, കർഷകന്റെ ഉപജീവനമാർഗമായ കൃഷിഭൂമിയോ, ചതുരശ്രകിലോമീറ്ററിൽ 100 ആളുകളിൽ കൂടുതൽ അധിവസിക്കുന്ന ഭൂപ്രദേശങ്ങളോ ESA പരിധിയിൽ ഉൾപ്പെടുത്താതിരിക്കുക എന്നിവയാണു കർഷകരുടെ മുഖ്യ ആവശ്യങ്ങൾ. കേരള സർക്കാർ 2018-ൽ സമർപ്പിച്ച പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ പട്ടിക അശാസ്ത്രീയവും കർഷക വിരുദ്ധവുമാണ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രസർക്കാർ ആറുമാസം കൂടി സാവകാശം നൽകിയിട്ടുള്ളതിനാൽ കേരള സർക്കാർ കർഷകരുമായി കൂടിയാലോചിച്ച് പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ പരിഷ്കരിച്ച മാപ്പ് എത്രയും വേഗത്തിൽ തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണം.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ

പൊതുവേ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുൻനിരയിലുള്ള ഒരു സമൂഹമായിട്ടാണ് കേരളത്തിലെ സീറോമലബാർ സമൂഹം കരുതപ്പെട്ടിരുന്നത്. എന്നാൽ ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നാം നടത്തിയ ശാസ്ത്രീയ പഠനങ്ങളും സ്ഥിതിവിവരകണക്കുകളും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. നമ്മുടെ സമുദായത്തിന്റെ അംഗസംഖ്യ ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത് ആശങ്കാജനകമാണ്. മുൻനിരയിലുണ്ടായിരുന്ന എല്ലാകാര്യങ്ങളിലും നാം പിന്നാക്കം പോയിരിക്കുകയാണ്. നമ്മുടെ സമുദായത്തിലെ നല്ലൊരു ശതമാനം ആളുകളും പരിമിതമായ സൗകര്യങ്ങളുള്ള ഭവനങ്ങളിലാണ് വസിക്കുന്നത്. 40 ശതമാനത്തിലേറെ കുടുംബങ്ങൾക്ക് 10 സെന്റിൽ താഴെ ഭൂമി മാത്രമാണുള്ളത്. ശേഷിക്കുന്നവരിൽ 30 ശതമാനത്തിനും 50 സെന്റിൽ താഴെ മാത്രം ഭൂമിയാണുള്ളത്. നമ്മുടെ സമുദായത്തിലെ 34 ശതമാനം കുടുംബങ്ങളും ഇതരസമുദായങ്ങളോട് ചേർന്ന് വനാതിർത്തി പങ്കിടുന്നവരോ വന്യമൃഗശല്യം അനുഭവിക്കുന്നവരോ ആണ്. കാർഷിക മേഖലയിൽ തുടർച്ചയായുണ്ടായ തകർച്ച നമ്മുടെ സമുദായത്തിന്റെ സാമ്പത്തിക സ്ഥിതിയെ പരിതാപകരമാക്കി. സർക്കാർ ജോലികളിലുള്ള നമ്മുടെ സമുദായത്തിന്റെ പ്രാതിനിധ്യവും വളരെ പരിമിതമാണ്. നമ്മുടെ സമുദായത്തിലെ 45 ശതമാനത്തിലേറെ കുടുംബങ്ങൾ കടക്കെണിയിലാണ്. കേരളത്തിൽ തൊഴിലില്ലായ്മ ഏറ്റവും കൂടിയ സമുദായമായി നാം മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിനു വെളിയിലുള്ള രൂപതകളിൽ ഇത്തരം ശാസ്ത്രീയ സർവേകൾ നടത്താനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ സഭാതലത്തിൽ നല്കുന്നതാണ്.

സമുദായത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ടുള്ള സത്വരമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ രംഗങ്ങളിലും പിന്നാക്കം പോയിരിക്കുന്ന നമ്മുടെ സമുദായത്തെ മുഖ്യധാരയിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള കർമപദ്ധതികൾ ഇടവക, രൂപത അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതാണ്. ഇതിനാവശ്യമായ കർമ പദ്ധതികൾ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവിഷ്കരിക്കാൻ സഭയുടെ പൊതുകാര്യങ്ങൾക്കായുള്ള സമിതിയെ (Public Affairs Commission) ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം

2021 ആഗസ്റ്റ് മാസത്തിൽ ചേർന്ന സീറോമലബാർ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെയും നിർദ്ദേശാനുസരണം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സഭയിലൊന്നാകെ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2021 നവംബർ 28 മംഗളവാർത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതൽ നടപ്പിലാക്കാൻ എടുത്ത ഈ തീരുമാനം സഭയിലെ 35 രൂപതകളിൽ 34 എണ്ണത്തിലും ഇതിനോടകം പൊതുവേ നടപ്പിലായി എന്നത് ഏറെ സന്തോഷകരമാണ്. സഭയെ ഒന്നാകെ കൂട്ടായ്മയിലേക്കു നയിക്കുന്ന ദൈവത്തിന്റെ അനന്തകാരുണ്യത്തിന് നമുക്ക് നന്ദി പറയാം. വർഷങ്ങളായി ശീലിച്ചുപോന്ന വിശുദ്ധ കുർബാനയർപ്പണരീതിയിൽ മാറ്റം വരുത്താൻ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ പലതുമുണ്ടായിട്ടും സഭയുടെ പൊതുനന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സിനഡുപിതാക്കന്മാർ ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി തുടർന്നുപോരുന്ന ജനാഭിമുഖ കുർബാനയർപ്പണ രീതിയിൽ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പലവേദികളിലും അതിരൂപതയുടെ ചില പ്രതിനിധികൾ പ്രകടമാക്കുന്നതിൽ സിനഡുപിതാക്കന്മാർക്കു ദുഃഖമുണ്ട്. സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃകയാണ് അനുകരണാർഹമായിട്ടുള്ളത്. ഏകീകൃത രീതിയിലുള്ള ബലിയർപ്പണം എന്ന സിനഡു തീരുമാനത്തിൽ നിന്ന് കാനൻ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജർ ആർച്ചുബിഷപ്പിന്റെ മെത്രാപ്പോലീത്തൻ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്നും ലഭിച്ച കത്തിന്റെ വെളിച്ചത്തിൽ, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പോലീത്തൻ വികാരി കാനൻ 1538 പ്രകാരം 2021 നവംബർ 27-ന് നല്കിയ ഒഴിവ് കാനോനികമായി നിലനിൽക്കുകയില്ലെന്നും അതിനാൽ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയനാർദോ സാന്ദ്രി 2021 ഡിസംബർ 7-നും 2022 ജനുവരി 7-നും നൽകിയ കത്തുകളിലൂടെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്ലൈഹിക സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സിനഡിനെ അറിയിച്ചിട്ടുണ്ട്.

ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങൾ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്കാപാരമ്പര്യത്തിന്റെ അനിവാര്യതയാണ്. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ച് ആരാധനാക്രമപരമായ വിഷയങ്ങളിൽ സഭാ സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമെടുക്കാൻ വ്യക്തികൾക്കോ രൂപതകൾക്കോ അവകാശമില്ല എന്ന യാഥാർത്ഥ്യം (CCEO 150 § 2) ഇത്തരുണത്തിൽ സ്മരണീയമാണ്. അനാവശ്യമായ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിർദ്ദേശിച്ചപ്രകാരം ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സിനഡുപിതാക്കൻമാർ സ്നേഹപൂർവ്വം ആവശ്യപ്പെടുകയാണ്. നമ്മുടെ സഭയുടെ നന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ഇപ്രകാരമുള്ള അനുരഞ്ജനത്തിന് എല്ലാവരും തയ്യാറാകുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാൻ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സീറോമലബാർസഭയിലെ മെത്രാൻമാർ എവിടെ വിശുദ്ധ കുർബാന അർപ്പിച്ചാലും അത് സിനഡ് നിർദ്ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങൾ ബന്ധപ്പെട്ട വികാരിയച്ചന്മാർ ദൈവാലയങ്ങളിൽ ഒരുക്കണമെന്നും സിനഡ് നിർദ്ദേശിക്കുന്നു.

സഭയെന്നത് മാനുഷികമായ സംവിധാനം മാത്രമല്ലെന്നും മിശിഹായുടെ മൗതികശരീരമാണെന്നും നാം ഓർമിക്കണം. സഭാ സിനഡിന്റെ തീരുമാനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ഹിതം വെളിപ്പെടുന്നു എന്നതാണു നമ്മുടെ വിശ്വാസം. സഭയുടെ ഐക്യത്തെ ലക്ഷ്യമാക്കി സിനഡ് എടുത്ത തീരുമാനം ബഹുഭൂരിഭാഗം രൂപതകളിലും സ്വീകരിക്കപ്പെട്ടൂ എന്നത് പ്രസ്തുത തീരുമാനത്തിനു പിന്നിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായാൽ ജപമാലയുൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിർത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

നിയമനങ്ങൾ

തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി അവിടെ സഹായമെത്രാനായി ശുശ്രൂഷ ചെയ്യുന്ന മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു.

മാതൃകാപരമായ രീതിയിൽ നാളിതുവരെ തലശ്ശേരി അതിരൂപതയെ നയിച്ച അഭിവന്ദ്യ മാർ ജോർജ് ഞറളക്കാട്ടു പിതാവിന്റെ മഹത്തായ സേവനങ്ങളെ സിനഡ് ആദരവോടെ അനുസ്മരിക്കുന്നു.

കാൽനൂറ്റാണ്ടുകാലമായി പാലക്കാട് രൂപതയെ അഭിമാനകരമായി നയിച്ചുകൊണ്ടിരുന്ന ബിഷപ് മാർ ജേക്കബ് മനത്തോടത്ത് വിരമിക്കുന്ന ഒഴിവിലേക്ക് പ്രസ്തുത രൂപതയുടെ സഹായ മെത്രാനായി സേവനം ചെയ്യുന്ന മാർ പീറ്റർ കൊച്ചുപുരക്കലിനെ സിനഡു തെരഞ്ഞെടുത്തു.

ഔദ്യോഗിക ശുശ്രൂഷയിൽ നിന്ന് വിരമിക്കുന്ന പിതാക്കന്മാർക്കും പുതിയ ശുശ്രൂഷാപദവികളിലേക്ക് നിയുക്തരായിരിക്കുന്ന പിതാക്കന്മാർക്കും എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു.

അംഗീകാരം

തലശ്ശേരി അതിരൂപതാംഗവും ബൈബിൾ പണ്ഡിതനും കേരള സഭയിൽ ബൈബിളിനെ ജനകീയമാക്കാൻ അർപ്പണ മനോഭാവത്തോടെ അധ്വാനിക്കുകയും ചെയ്ത ഫാ. മൈക്കിൾ കാരിമറ്റത്തിന് സഭയുടെ മല്പാൻ പദവി നൽകി ആദരിക്കാൻ സിനഡു തീരുമാനിച്ചു.
നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും സത്യവിശ്വാസം പകർന്നുതന്ന നമ്മുടെ പിതാവു മാർത്തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും സവിശേഷമായ മാധ്യസ്ഥ്യം കൂട്ടായ്മയുടെ അരൂപിയിൽ നമ്മെ നയിക്കട്ടെ.
കാരുണ്യവാനായ കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2022-ാം ആണ്ട് ജനുവരി മാസം 15-ാം തീയതി നല്കപ്പെട്ടത്.

കർദിനാൾ ജോർജ് ആലഞ്ചേരി
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്


ഈ സർക്കുലർ 2022 ജനുവരി 30-ാം തീയതി ഞായറാഴ്ച സീറോമലബാർസഭയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും വിശുദ്ധ കുർബാന മധ്യേ വായിക്കേണ്ടതാണ്.

നിങ്ങൾ വിട്ടുപോയത്