വർത്തമാനപ്പുസ്തകമെന്ന ഇതിഹാസം

ആയിരത്തഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഉത്ഭവിച്ച ഒരു മഹാകുടുംബം. പരസ്പരം സ്നേഹിച്ചും ആദരിച്ചും തങ്ങളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അടിയുറച്ച് അവർ ജീവിച്ചു. തങ്ങളെ സമീപിക്കുന്നവർ, അവർ ആരായാലും അവരെ കൂടെപ്പിറപ്പുകളായി കരുതി. അവരോടും സാഹോദര്യവും സഹവർത്തിത്വവും പുലർത്തി അവർ ജീവിച്ചു. തങ്ങളുടെ പൂർവ്വ പിതാവിൻ്റെ പേരിൽ അവർ അഭിമാനത്തോടെ ജീവിച്ചു, അദേഹം നൽകിയ വിശ്വാസത്തിലും മൂല്യങ്ങളിലും യാതൊരു ശോഷണവും വരുത്താൻ അവർ ഇടവരുത്തിയില്ല. ജനിച്ച നാടിനും, അവിടെ ഭരിച്ച നാടുവാഴികൾക്കും അവർ പ്രിയപ്പെട്ടവരായിരുന്നു.

അങ്ങനെ ഒന്നര സഹസ്രാബ്ദക്കാലത്തിലധികം അവർ ജീവിച്ചു. എല്ലാക്കാര്യങ്ങളിലും അഭിവൃദ്ധി പ്രാപിച്ചിരുന്ന അവരെ തേടി പല കാലങ്ങളിൽ പല നാടുകളിൽ നിന്നും ആളുകൾ വന്നു. ചിലർ അവരെ സന്ദർശിച്ച് തിരികെ പോയി. മറ്റ് ചിലർ കച്ചവടം നടത്തി അവരോട് കൂടുതൽ അടുത്ത ബന്ധങ്ങൾ ഉണ്ടാക്കി. അവസാനം ഒരു കൂട്ടർ വന്നു. അവരുടെ വരവ് കുടുംബത്തിൽ ആഹ്ലാദം ഉണ്ടാക്കി, കാരണം സ്വന്തം വിശ്വാസത്തിൽ ജീവിക്കുന്നവരാണ് അവർ എന്ന് അവർ മനസ്സിലാക്കി. പക്ഷേ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല, കച്ചവടത്തിന് വന്നവർ കുടുംബകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ തുടങ്ങി.തങ്ങളുടെ രീതികൾ മാത്രമാണ് ശരി എന്നും, ഇവിടെയുള്ള കുടുംബം പിന്തുടരുന്ന കാര്യങ്ങൾ ഒന്നും ശരിയല്ല എന്നും അവർ പറയാൻ തുടങ്ങി. ബലമായി തങ്ങളുടെ രീതികൾ ഇവിടെ അടിച്ചേൽപ്പിച്ചു. അതോടെ നമ്മുടെ ആളുകൾ പ്രതികരിക്കാൻ തുടങ്ങി. സാഹോദര്യത്തിൻ്റെ പാതയിൽ തന്നെ അവർ പ്രതികരിച്ചു. അവസാനം തങ്ങളുടെ രീതികൾ എല്ലാം ഇവിടെ നിയമപരമായി (എന്ന് തെറ്റിദ്ധരിപ്പിച്ച്) നിർബന്ധിച്ച് അടിച്ചേൽപ്പിച്ചു. ഇത് നടപ്പിലാക്കാൻ നമ്മുടെ കുടുംബത്തിലും അവർ വിള്ളലുകൾ ഉണ്ടാക്കി, അങ്ങനെ ആ മഹാകുടുംബത്തെ അവർ രണ്ടായി പിളർത്തി…..

പറഞ്ഞുവരുന്നത് നമ്മുടെ മാതൃസഭയുടെ കാര്യമാണ്. കച്ചവടത്തിന് വന്ന വിദേശ മിഷനറിമാർ നമ്മുടെ സഭയിൽ ഭിന്നിപ്പുണ്ടാക്കി. ഉദയംപേരൂർ യോഗവും, മട്ടാഞ്ചേരി സ്ലീവാ സത്യവും ഒക്കെ ഇതിൻ്റെ ഭാഗമായി നടന്നു. ഒന്നായിരുന്ന നസ്രാണി കുടുംബം പുത്തൻ കൂറും പഴയ കൂറുമായി പിരിഞ്ഞു. പിരിഞ്ഞുപോയി എങ്കിലും ഒന്നിച്ച് ചേരാൻ അവരുടെ ഹൃദയങ്ങൾ കൊതിച്ചു. അവർ അതിനുവേണ്ടി ആവുന്നതൊക്കെയും ചെയ്തു. പക്ഷേ എല്ലാം വിഫലമായിരുന്നു, കാരണം ഇതിനോടകം സർവ്വാധികാരികളായി മാറിയിരുന്ന മിഷനറിമാർ ഈ ശ്രമങ്ങളെ എല്ലാം നിർവീര്യമാക്കി കളഞ്ഞുകൊണ്ടിരുന്നു, അവരുടെ കച്ചവടം നല്ല രീതിയിൽ നടക്കേണ്ടതിന് അത് ആവശ്യമായിരുന്നു താനും. അങ്ങനെ “ഭിന്നിപ്പിച്ച് ഭരിക്കുക” എന്ന തന്ത്രം അവർ വിജയകരമായി നടപ്പാക്കി.രണ്ടായി പിരിഞ്ഞ നമ്മുടെ സമുദായം, തങ്ങൾ ഒന്നാണെന്നും, വീണ്ടും ഒന്നായിത്തീരുമെന്നും ഉറച്ച് വിശ്വസിച്ചു, അതിനായി കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരുന്നു.അങ്ങനെ, ഇടയ്ക്ക് പിണങ്ങി “തൊമ്മൻ അയഞ്ഞാൽ ചാണ്ടി മുറുകും” എന്ന രീതിയിലും, മറ്റ് ചിലപ്പോൾ “തൊമ്മന് പോയാൽ പാളത്തൊപ്പി” എന്ന് നിലയിലേക്ക്, എന്ത് വന്നാലും ഒന്നാകുക എന്ന നിലയിലേക്കും നമ്മൾ എത്തി. “തൊമ്മനും ചാണ്ടിയും ഒന്നാകുക” എന്ന സ്വപ്നവും പേറി അവർ ജീവിച്ചു.ഒരു നൂറ്റാണ്ടിലേറെ കാലമായി ഒന്നാകാൻ കൊതിച്ച നമ്മുടെ വംശത്തിൻ്റെ നെടുവീർപ്പും കണ്ണീരും പ്രാർത്ഥനയും കണ്ട് മനസ്സലിഞ്ഞ ഉടയ തമ്പുരാൻ നമുക്ക് രണ്ട് നിവ്യാന്മാരെ തന്നു. കടനാട്ടിൽ ജനിച്ച തൊമ്മൻ കത്തനാരും ആലങ്ങാട് നഗരിയിലെ കരിയാറ്റിൽ തറവാട്ടിലെ ഔസേപ്പ് മല്പാനും. മൂശയെയും ഈശോബർനോനെയും (ജോഷ്വ) പോലെ അവർ നമ്മുടെ സമുദായത്തെ നയിച്ചു. അവർക്ക് കൂട്ടായി തച്ചിൽ മാത്തൂ തരകനും പഴയ കൂറിൽ നിന്നുമുണ്ടായിരുന്നു. പുത്തൻ കൂറ്റിൽ പുനരൈക്യം ആശിച്ച് കാത്തിരുന്ന മഹാനായ ആറാം മാർത്തോമ്മാ മെത്രാപ്പൊലീത്തായും.

റോമാ നഗരിയിൽ പഠിച്ച് വിദേശ ഭാഷകളിൽ പ്രാവീണ്യം നേടിയ ആളായിരുന്നു ഔസേപ്പ് മല്പാൻ. “നമ്മൾ ഒന്നാകാനായി, വീണ്ടും ഒരിക്കൽ കൂടി റോമാ വരെ പോകുവാനും, അതിലേക്കായി എൻ്റെ ജീവൻ പോലും ത്യജിക്കാനും ഞാൻ തയാറാണ്” എന്ന് പ്രഖ്യാപിക്കുകയും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത വിശുദ്ധനാണ് മല്പാൻ. സുറിയാനി ഭാഷയിൽ പ്രാവിണ്യത്തോടൊപ്പം സ്വാരാജ്യ സ്നേഹവും സഭാ സ്നേഹവും ജ്വലിച്ച ധീരനായ നേതാവായിരുന്നു തൊമ്മൻ കത്തനാർ. അദേഹത്തിൻ്റെ ധീരമായ നേതൃപാടവവും തീക്ഷ്ണതയും വർത്തമാനപ്പുസ്തകത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.

മലങ്കര നസ്രാണികൾ ഒന്നാകുവാനായി പോർട്ടുഗൽ രാജ്ഞിയെയും റോമാ മാർപ്പാപ്പയെയും സന്ദർശിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്യുവാനും പരിഹാരം ഉണ്ടാക്കുവാനുമായും അഖില മലങ്കര പള്ളിയോഗത്താൽ തിരഞ്ഞെടുക്കപ്പെട്ട് അവരിരുവരും അയയ്ക്കപ്പെട്ടു. അങ്ങനെ ഒരു വീര സാഹസിക യാത്രയുടെ ആരംഭമായി. അവരോട് കൂടെ റോമിൽ പഠിക്കുവാൻ ഉള്ളവരും ഉണ്ടായിരുന്നു. മലങ്കരയിൽ നിന്ന് തുടങ്ങിയത് മുതൽ ഉണ്ടായ സംഭവങ്ങളുടെ മുഴുവൻ വിവരണമാണ് വർത്തമാനപ്പുസ്തകം. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം അങ്ങനെ ജന്മമെടുത്തു. നസ്രാണികളുടെ രക്ഷാചരിത്രമാണ് വർത്തമാനപ്പുസ്തകത്തിലുടനീളം കാണുന്നത്. അവരുടെ യാത്രയുടെ വർത്തമാനങ്ങളാണ് പുസ്തകത്തിൽ നമ്മൾ കാണുന്നത്.

തങ്ങളെ യാത്രയാക്കിയ നസ്രാണി പരിഷയോടുള്ള കടപ്പാട് നമുക്ക് പുസ്തകത്തിൽ വായിച്ചെടുക്കാൻ സാധിക്കും. തങ്ങളുടെ യാത്രയുടെ വിവരണങ്ങൾ എല്ലാവരെയും യഥോചിതം ക്രമമായി അറിയിക്കുക എന്നത് അവരുടെ കടമയായി അവർ കണ്ടു. യാത്രയുടെ കഷ്ടപ്പാടുകളും യാതനകളും നേട്ടങ്ങളും എല്ലാം തങ്ങളെ പണം മുടക്കി അയയ്ക്കുകയും, കണ്ണീരോടെ കാത്തിരിക്കുകയും ചെയ്യുന്ന തങ്ങളുടെ ജനത്തെ അവരറിയിച്ചു.

യാത്ര തുടങ്ങുവാൻ ഉണ്ടായ കാരണങ്ങളും സംഭവ വികാസങ്ങളും പുസ്തകത്തിൻ്റെ ആദ്യത്തിൽ പ്രതിപാദ്യമാകുന്നു. പിന്നീടവർ പോകുന്നത് നമ്മുടെ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്കാണ്. അവിടെ പിതാവിൻ്റെ മാധ്യസ്ഥം യാചിച്ച്, നസ്രാണി മക്കളുടെ ഒരുമ വീണ്ടും സംജാതമാകുന്നതിനായി പ്രാർത്ഥിച്ച് അവർ യാത്ര തുടങ്ങി. നമ്മുടെ ജാതിക്ക് അടിസ്ഥാനമിട്ടവൻ ആരെന്ന് അദേഹം തോമ്മാ ശ്ലീഹായെ ചൂണ്ടി കാണിച്ചുതരുന്നു.ഇതിനിടയിലും മിഷനറിമാർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊല്ലാപ്പുകൾ കത്തനാർ കുറിച്ച് വയ്ക്കുന്നു. കാരണം ഇതെല്ലാം നമ്മൾ അറിയേണ്ടത് അത്യാവശ്യകമാണെന്ന ബോധ്യം അദേഹത്തിന് ഉണ്ടായിരുന്നു. അവരുടെ അനീതികൾ വെളിപ്പെടുത്തി നൽകുകയും, അതിനെതിരെ അതിരൂക്ഷമായി പ്രതികരിക്കുകയും ചെയ്യുമ്പോഴും അധികാരപ്പെട്ടവർ എന്ന നിലയിൽ അവരോടുള്ള വിധേയത്വവും അദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതേ ശൈലി തന്നെ മുന്നോട്ട് വായിച്ച് പോകുമ്പോഴും നമുക്ക് കാണാനാകും. തങ്ങളുടെ നിവേദനം മാർപാപ്പ വേണ്ടത്ര പരിഗണനയോടെ സ്വീകരിച്ചില്ല എന്ന് കണ്ട കത്തനാരുടെ ദേഷ്യവും പുസ്തകത്തിൽ കാണുന്നുണ്ട്, എങ്കിലും അധികാരി എന്ന നിലയ്ക്ക് അദേഹത്തെ അർഹിക്കുന്ന ആദരവും ബഹുമാനവും നൽകിക്കൊണ്ട് തന്നെ അദേഹം അവതരിപ്പിക്കുന്നു. ഓരോരോ കാര്യാലയങ്ങളിൽ അധികാര സ്ഥാനത്തിരുന്നുകൊണ്ട് തങ്ങളുടെ കടമകളിൽ അലംഭാവം കാട്ടുകയും നസ്രാണി സഭയ്ക്ക് അർഹമായവ നിഷേധിക്കുകയും ചെയ്ത കർദ്ദിനാൾമാരോടും ഇതേ നിലപാട് തന്നെ അദ്ദേഹം സ്വീകരിക്കുന്നു. അധികാരികളോട് അദേഹത്തിന് ഉണ്ടായിരുന്ന വിധേയത്വവും ആദരവും ഏറ്റവും അധികമായി നമുക്ക് മനസ്സിലാകുന്നത് അദേഹം കരിയാറ്റിൽ മല്പാനോട് കാണിക്കുന്ന ആദരവിൽ നിന്നാണ്. തന്നെക്കാൾ പ്രായത്തിൽ ഇളയവൻ ആണെങ്കിലും, മെത്രാപ്പോലീത്താ ആകുന്നതിന് മുമ്പ് “നമ്മുടെ മല്പാൻ” എന്നും, മെത്രാപ്പോലീത്താ ആയ ശേഷം “നമ്മുടെ മെത്രാപ്പോലീത്താ” എന്ന് അദേഹം വിളിക്കുന്നു. ഒരിക്കൽ പോലും ആ ബഹുമാനത്തിന് അദ്ദേഹം കുറവ് വരുത്തിയിട്ടില്ല. നമ്മുടെ അധികാരികൾക്ക് സവിശേഷമായി ഉണ്ടായിരിക്കേണ്ടതും എന്നാൽ നിർഭാഗ്യവശാൽ നമുക്ക് കൈമോശം വന്നു പോയതുമായ ഒരു മൂല്യമാണിത്. മല്പാൻ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അവസരങ്ങളിൽ സ്നേഹത്തോടെ അദേഹത്തെ ശുശ്രൂഷിച്ച കത്തനാരെ വരികൾക്കിടയിൽ നമുക്ക് കാണാൻ കഴിയും. പാരമ്പര്യങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാനോ, പിതാക്കന്മാരെ മറന്ന് അവരുടെ വഴികളിൽ നിന്നും തെറ്റി നടക്കാനോ നമ്മുടെ സഭയ്ക്ക് ഇടവരരുത് എന്ന് അദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് നമുക്ക് മുഴങ്ങി കേൾക്കാം.

വർത്തമാനപ്പുസ്തകത്തിൽ ഏറ്റവും ആകർഷകമായ, ഹൃദയസ്പർശിയായ ഒരു ഭാഗം അതിൻ്റെ മുഖവുരയാണ്. അത് പഴയ മലയാളത്തിൽ തന്നെ വായിക്കേണ്ട ഒന്നാണ്. “ഉടയ തമ്പുരാൻ്റെ അറ്റമില്ലാത്ത മനഗുണത്താലെ…..” എന്നാരംഭിക്കുന്ന മുഖവുരയിൽ നമ്മുടെ സഭ, നമ്മുടെ സമുദായം എന്തായിരുന്നു, എന്താകണം എന്നൊക്കെ വിശദമായി മനസ്സിലാക്കാൻ കഴിയും. അത് ഒരു പ്രാർത്ഥനയും, ഒരു ഓർമ്മപ്പെടുത്തലും, ഒരു വിശ്വാസ പ്രഖ്യാപനവും ഒക്കെയാണ്.

ജനിച്ച മണ്ണിനോടുള്ള സ്നേഹവും പ്രതിബദ്ധതയും ഒരുപക്ഷേ ആദ്യമായി ഇന്ത്യൻ ഭാഷകളിൽ ഇത്ര മനോഹരമായി അവതരിപ്പിക്കപ്പെട്ടത് വർത്തമാനപ്പുസ്തകത്തിലായിരിക്കും. പിറന്ന മണ്ണിൻ്റെ പാരതന്ത്ര്യയവും സഭയുടെയും സമുദായത്തിൻ്റെയും ദുർഗതിയും എല്ലാം ലേഖകൻ്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. സഭയിലും രാഷ്ട്രത്തിലും നിന്ന് വിദേശ ശക്തികൾ പിന്മാറി, സഭയെയും രാഷ്ട്രത്തെയും ഇന്നാട്ടുകാർ തന്നെ ഭരിക്കുന്ന ഒരു നല്ല നാളെയെ അദേഹം സ്വപ്നം കാണുന്നു. ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ, അതുപോലെ മലങ്കരയിലെ നസ്രാണിപ്പരിഷയെ ഭരിക്കേണ്ടതും നസ്രാണികൾ തന്നെ ആയിരിക്കണം എന്ന് അദേഹം അടിവരയിട്ട് പറയുന്നു. എങ്കിലേ സഭയ്ക്കും സമുദായത്തിനും രാജ്യത്തിനും ശോഭനമായ ഭാവി ഉണ്ടാകൂ എന്ന് അദേഹത്തിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. വെളുത്തവന് മാത്രമേ ഭരിക്കാൻ അറിയൂ, കറുത്തവനായ ഇന്ത്യക്കാരന് ഭരിക്കാൻ അറിയില്ല എന്ന പറങ്കിയുടെ വാദത്തെ കഠിനമായ ഭാഷയിൽ അദേഹം വിമർശിക്കുന്നു. വെളുത്ത നിറമുള്ള ഒരുവൻ എന്ന നിലയ്ക്ക് അവരുടെ കൂട്ടത്തിൽ പെട്ട ആളുകൾക്ക് അനാവശ്യ മുൻഗണന കൊടുക്കുമ്പോൾ തന്നെ യോഗ്യരായ നാട്ടുകാരെ “കറുത്തവർ” എന്ന പേരിൽ അവഗണിക്കുന്നതിനെതിരെയും അദേഹത്തിൻ്റെ ശബ്ദം ഉയരുന്നുണ്ട്.

“മലങ്കരയിലെ പള്ളികൾ ഒന്നും നിൻ്റെ തന്തമാർ പണിയിപ്പിച്ചതല്ല” എന്ന് ധൈര്യസമേതം വിളിച്ച് പറയുവാനും, “നീയും നിൻ്റെ ജാതിയും മാർഗ്ഗം എന്നും ഈശോ മ്ശീഹാ എന്നുമൊക്കെ കേൾക്കുന്നതിനും മുന്നേ മലങ്കരയിൽ പള്ളിയും പട്ടക്കാരും ഉണ്ടായിരുന്നു” എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാനും അദേഹത്തിന് കഴിഞ്ഞു.

മിഷനറി പ്രവർത്തനം എന്ന പേരിൽ മിഷനറിമാർ ഇവിടെ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകൾ എല്ലാം അദേഹം പുസ്തകത്തിൽ എണ്ണമിട്ട് പറയുന്നുണ്ട്. “മലങ്കരയിലെ നിൻ്റെ സങ്കടങ്ങൾ പോർക്കിറച്ചിയും മുട്ടയും തീ പോലുള്ള താകരവും ഒക്കേയല്ലേ” എന്ന് ചോദിക്കുന്ന ലേഖകൻ മിഷനറിമാരുടെ മലങ്കരയിലെ അസാന്മാർഗിക ജീവിതത്തെ വരച്ചുകാട്ടുന്നു. സഭയിലും രാഷ്ട്രത്തിലും നിന്ന് വൈദേശിക ശക്തികൾ ഇല്ലാതായാൽ മാത്രമേ നമുക്ക് ഉന്നതി ഉണ്ടാകൂ എന്ന് അദേഹം സമർത്ഥിക്കുന്നു. ഇപ്രകാരത്തിൽ ഇന്ത്യൻ ദേശീയതയും നസ്രാണി എന്ന സ്വത്വ ബോധവും പുസ്തകത്തിൽ അങ്ങോളമിങ്ങോളം നമുക്ക് കാണാൻ സാധിക്കും. ഇന്ത്യൻ ദേശീയത എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ചത് തോമ്മാ കത്തനാരാണ്, വർത്തമാനപ്പുസ്തകത്തിൽ. ബാലാഗംഗാധര തിലകനും ഒക്കെ എത്രയോ മുൻപേ കത്തനാർ ഇന്ത്യൻ ദേശീയതയുടെ വക്താവായിരുന്നു. അതിനാലാണ് കൂനമ്മാക്കൽ തോമ്മാ കത്തനാർ “പാറേമ്മാക്കൽ തോമ്മാ കത്തനാർ – ഇന്ത്യൻ ദേശീയതയുടെ ഇതിഹാസ പിതാവാണ്” എന്ന് പറയുന്നത്.

വർത്തമാനപ്പുസ്തകത്തിലെ വിമർശനത്തിൻ്റെ ഭാഷ കടുത്തതാണ് എന്ന് ആദ്യ വായനയിൽ തോന്നിപ്പോകാം, പക്ഷേ മലങ്കര നസ്രാണികൾ അനുഭവിച്ച കെടുതികളും യാതനകളുമായി തുലനം ചെയ്യുമ്പോൾ ആ വിമർശനം കുറവാണ് എന്ന് മനസ്സിലാകും.

നസ്രാണി എന്നാൽ എന്താണ് എന്ന് വർത്തമാനപ്പുസ്തകം നമുക്ക് കാണിച്ച് തരുന്നുണ്ട്. ഒരു നസ്രാണി ഒരിക്കലും ഭീരുവല്ല. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നവനാണവൻ, ദൈവഭയം ഉള്ളവനാണ് അവൻ, തമ്പുരാനെ മറന്ന് ഒന്നും ചെയ്യാത്തവനാണവൻ, വീറും വാശിയും ഉള്ളവനാണ് അവൻ, പിറന്ന നാടിനെ പെറ്റമ്മയെ പോലെ സ്നേഹിക്കുന്നവനാണവൻ, അധികാരികളെ ബഹുമാനിക്കുന്നവനാണവൻ, ആരുടെ മുന്നിലും ചങ്കുറപ്പോടെ നിന്ന് അവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്നവനാണവൻ, നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമാണവൻ, സ്നേഹിതന് വേണ്ടി ജീവൻ പോലും കളയാൻ തയാറായ നസ്രായൻ്റെ പിൻഗാമിയാണവൻ, അടിയുറച്ച ദൈവ വിശ്വാസിയും മറ്റു സംസ്കാരങ്ങളെ വിലമതിക്കുകയും ചെയ്യുന്നവനാണവൻ.ഇതൊക്കെ വർത്തമാനപ്പുസ്തകത്താളുകളിൽ വരയ്ക്കപ്പെടുന്ന ചിത്രങ്ങളാണ്. നസ്രാണി സ്വത്വം വർത്തമാനപ്പുസ്തകത്തിലങ്ങോളമിങ്ങോളം കോറിയിട്ടിയിരിക്കുന്നു.

ഇന്ത്യക്കാരും നസ്രാണികളും ചുമന്നുകൊണ്ട് നടന്ന, അടിച്ചേൽപ്പിക്കപ്പെട്ട അടിമത്വ നുകത്തിൻെറ കാഠിന്യം അവർക്ക് മനസ്സിലാക്കി കൊടുക്കാൻ വർത്തമാനപ്പുസ്തകത്തിലൂടെ അദേഹത്തിന് സാധിച്ചു. അങ്ങനെ സഭയുടെയും രാഷ്ട്രത്തിൻ്റെയും സ്വാതന്ത്ര്യ സമര സേനാനിയായി അദേഹം മാറി.

വർത്തമാനപ്പുസ്തകത്തിൽ ഏവരെയും ആകർഷിക്കുന്ന ഒരു കാര്യം തോമ്മാ കത്തനാരുടെയും ഔസേപ്പ് മല്പാൻ്റെയും അടിയുറച്ച ദൈവവിശ്വാസം തന്നെയാണ്. ഏതൊരു കാര്യവും അവർ തമ്പുരാനിൽ ശരണപ്പെട്ട് ആരംഭിക്കുന്നു. ഒരു വിഘ്നം ഏതെങ്കിലും കാര്യത്തിൽ ഉണ്ടായാലും അവർ തമ്പുരാനിൽ അടിയുറച്ച് വിശ്വസിക്കുന്നു. ദൈവം നടത്തും എന്ന വിശ്വാസം അവരെ മുന്നോട്ട് നയിച്ചു. ദൈവം തൻ്റെ മക്കളെ യാതൊരു കുറവും വരുത്താതെ നയിക്കുകയും ചെയ്തു. ഇത്തരം അനേകം സന്ദർഭങ്ങൾ ഇപ്രകാരം നമുക്ക് വർത്തമാനപ്പുസ്തകത്തിൽ കാണുവാൻ കഴിയുന്നുണ്ട്.

അവരെ ചതിക്കാൻ തക്കം പാർത്തിരുന്ന പറങ്കികളുടെ ചതിവുകൾ എല്ലാം ദൈവം അവർക്ക് വെളിപ്പെടുത്തി നൽകി, ഒന്നിലും വീഴാതെ അവരെ അവിടുന്ന് മുന്നോട്ട് നയിച്ചു. ഇതെല്ലാം ഭീകരമായ രോഷത്തോടെ കത്തനാർ കുറിച്ച് വയ്ക്കുന്നുണ്ട് എങ്കിലും അവരോട് മോശമായി പെരുമാറാൻ അദേഹം ഒരിക്കലും തയാറായില്ല.

അവരിവരുടെയും ഹൃദയ സ്പന്ദനങ്ങൾ വർത്തമാനപ്പുസ്തകത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്, അവരുടെ മാത്രമല്ല ഓരോ നസ്രാണിയുടെയും പ്രാർത്ഥനയുടെ സ്വരവും, ശുഭാപ്തി വിശ്വാസവും, ഹൃദയ വേദനയും, ആകാംഷയും എല്ലാം താളുകൾ മറിയുമ്പോൾ നമുക്ക് കേൾക്കുവാൻ കഴിയും.

സഭയ്ക്കും സമുദായത്തിനും സ്വജാതിയിൽ പെട്ട തലവന്മാർ ഉണ്ടായിരുന്ന കാലത്ത് സഭയും സമുദായവും ഉന്നതിയിൽ ആയിരുന്നു. അത് നഷ്ടപ്പെട്ടുപോയി. സഭയ്ക്കും സമുദായത്തിനും തലവന്മാർ ഉണ്ടാകണം എന്ന് അദേഹം ശക്തമായി വാദിക്കുന്നുണ്ട്. അദേഹം പ്രയത്നിച്ച പോലെ സഭയ്ക്ക് തലവൻ ഉണ്ടായി. സമുദായം ഇന്നും അനാഥമാണ്. പൂർവ്വ പ്രതാപതോടെ ജാതിക്ക് കർത്തവ്യൻ അഥവാ അർക്കദിയാക്കോൻ വീണ്ടും ഉണ്ടായേ തീരൂ എന്ന് അദേഹം ശക്തിയുക്തം വാദിച്ചു. “അർക്കദിയാക്കോൻ സ്ഥാനം മേലാലും ഉണ്ടായേ മതിയാകൂ” എന്ന് അദേഹം വീണ്ടും വീണ്ടും പറയുന്നു. സഭ മാത്രമല്ല, സമുദായവും അഭിവൃദ്ധി പ്രാപിക്കണാമെന്ന് അദേഹം ആഗ്രഹിച്ചു. അതിനായി പ്രവർത്തിച്ചു.

സഹദായായ ദേവസഹായം പിള്ളയുടെ നാമകരണ നടപടികൾക്കായി റോമിൽ ആദ്യമായി നിവേദനം സമർപ്പിച്ചതും അവരിരുവരും ചേർന്നായിരുന്നു. കോവിഡ് മഹാമാരി വന്നപ്പോൾ നമ്മൾ ഏറ്റവും അധികം കേട്ട ഒരു വാക്ക് “ക്വാറൻ്റൈൻ” ആയിരുന്നു. മലയാളികൾക്ക് അത്ര സുപരിചിതമല്ലാതിരുന്ന ആ വാക്ക് വർത്തമാനപ്പുസ്തകത്തിൽ മുപ്പത്തി ഒൻപതാം പാദത്തിൽ വിവരിക്കുന്നുണ്ട്. അവരുടെ യാത്രാ മധ്യേ ഇറ്റലിയിലെ ജനോവയിൽ എത്തിയപ്പോൾ പതിമൂന്ന് ദിവസം ഒരു പ്രത്യേക കെട്ടിടത്തിൽ ക്വാറൻ്റൈൻ ഇരിക്കേണ്ടി വന്ന അനുഭവം (ക്വാറന്തെനാ) അദേഹം വിവരിക്കുന്നു. അപ്രകാരം, മലയാളക്കരയ്ക്ക് ഇദംപ്രദമായി ക്വാറൻ്റൈൻ പരിചയപ്പെടുത്തിയതും നമ്മുടെ വർത്തമാനപ്പുസ്തകം തന്നെ.

മലയാള ഭാഷയ്ക്ക് വർത്തമാനപ്പുസ്തകം നൽകിയ സംഭാവന ചെറുതല്ല. ഒരുപാട് തനത് മലയാളം ശൈലികളും, അക്കാലത്തെ സംസാര ഭാഷയും വർത്തമാനപ്പുസ്തകത്തിൽ നിറഞ്ഞ് നിൽക്കുന്നു. പൗരസ്ത്യ സുറിയാനി ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് സ്വീകരിച്ച പദങ്ങളും, യൂറോപ്യൻ ഭാഷകളിലെ വാക്കുകളും പേരുകളും മലയാളീകരിച്ച് അവതരിപ്പിച്ചതും ഒക്കെ മലയാളിക്ക് പുതുമ ആയിരിക്കണം. കപ്പൽ യാത്രയുടെ കൗതുകവും യൂറോപ്യൻ നാടുകളിലെ വിശേഷങ്ങളും ഒക്കെ ആദ്യമായി മലയാളി വായിച്ചറിഞ്ഞത് വർത്തമാനപ്പുസ്തകത്തിലൂടെയായിരുന്നിരിക്കണം.

വർത്തമാനപ്പുസ്തകത്തിൽ ഏറ്റവും തീക്ഷ്ണമായ വരികൾ നിറഞ്ഞിരിക്കുന്നത് എഴുപത്തിരണ്ടാം പാദത്തിലാണ്. സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഇന്ത്യാക്കാരൻ്റെയും, അടിച്ചമർത്തപ്പെട്ട നസ്രാണിയുടെയും ദീനരോദനങ്ങളും ഗർജ്ജനങ്ങളും ഒരേപോലെ ഇവിടെ മുഴങ്ങി കേൾക്കാം. മറ്റവസരങ്ങളിൽ നിന്ന് വ്യത്യസ്തമായി അത്യന്തം കോപിഷ്ഠനും രോഷാകുലനുമായ ഒരു തോമ്മാ കത്തനാരെയാണ് നാമിവിടെ കാണുന്നത്. അനീതി സഹിച്ച് മടുത്ത ഒരു നസ്രാണി സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പൊട്ടിത്തെറിക്കുന്നത് നാമിവിടെ കാണുന്നു.

തൻ്റെ സഭയുടെ തലവനെ, കരിയാറ്റി മെത്രാപ്പോലീത്തായെ പറങ്കികൾ “ചതിവാലെ അപായപ്പെടുത്തി”യിട്ടും അത് പുറംലോകത്തോട് സധൈര്യം വിളിച്ച് പറയുവാനും, പീഡനങ്ങളുടെ നടുവിൽ പോലും പുസ്തകം കാത്തു സൂക്ഷിക്കുവാനും തോമാ കത്തനാർ ധൈര്യം കാണിച്ചു. ഇത് വർത്തമാനപ്പുസ്തകത്തിന് അദേഹം കൊടുത്ത പ്രാധാന്യം വെളിവാക്കുന്നു; തങ്ങളെ യാത്രയയച്ചവർ എല്ലാം അറിഞ്ഞിരിക്കണം എന്ന് അദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.

അച്ചടി ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട പുസ്തകം ആയിട്ടുപോലും മലങ്കര നസ്രാണികളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറാൻ ഈ മഹാ ഗ്രന്ഥത്തിന് ഒരുപാട് സമയം വേണ്ടി വന്നില്ല. അനേകം കയ്യെഴുത്ത് പ്രതികൾ ഉണ്ടായി. കർശോൻ കയ്യെഴുത്ത് പ്രതികൾ പോലുമുണ്ടായി….. യദാർത്ഥ കയ്യെഴുത്ത് പ്രതി പാറായിൽ തരകൻ സൂക്ഷിച്ചു. പള്ളികളിൽ പരിശുദ്ധ കുർബാനയ്ക്ക് ശേഷം “ശുദ്ധമാന പുസ്തകം പോലെ കാർത്തുവന്ന” വർത്തമാനപ്പുസ്തകം വായിച്ചിരുന്നു എന്ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തന്നെയും എഴുതിയിട്ടുണ്ട്. ഒരു ജനതയുടെ ആത്മനൊമ്പരങ്ങൾ ലിഖിതമായ, അവരുടെ കണ്ണീർ മഷിയിൽ രേഖപ്പെടുത്തിയ പുസ്തകം.

ശത്രുക്കൾ അവസാന ഭാഗം കീറി നശിപ്പിച്ച് കളഞ്ഞിട്ടും, സഭ ഔദ്യോഗികമായി വിലക്കിയിട്ടും നസ്രാണി അവൻ്റെ ജീവശ്വാസം പോലെ വർത്തമാനപ്പുസ്തകത്തെ കരുതി. വേദപുസ്തകത്തോട് ചേർത്തുവച്ച് വായിച്ചു. നസ്രാണിയെ അവൻ്റെ സ്വത്വം മുറുകെപ്പിടിച്ചു ജീവിക്കുവാനും സ്വാതന്ത്ര്യത്തിലേക്ക് ചടുലതയോടെ നടന്നടുക്കുവാനും വർത്തമാനപ്പുസ്തകം പ്രാപ്തമാക്കി. അതായിരിക്കാം ചുട്ടു കളയാൻ ഉത്തരവ് ഉണ്ടായിട്ടും, വിലക്ക് ഏർപ്പെടുത്തിയിട്ടും വർത്തമാനപ്പുസ്തകത്തെ അവർ കാത്തു പരിപാലിച്ചത്.

അല്മായർ പ്രത്യേകിച്ച് വർത്തമാനപ്പുസ്തകത്തിന് വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. വർത്തമാനപ്പുസ്തകത്തിന് ആദ്യമായി അച്ചടിമഷി പുരളുവാൻ കാരണക്കാരൻ ആയതും പ്ലാത്തോട്ടത്തിൽ ലൂക്കാ മത്തായി എന്ന അല്മായൻ തന്നെ. പുസ്തകങ്ങൾ ചിരപ്രചാരം നേടുന്നതിന് മുൻപ് തന്നെ പല കുടുംബങ്ങളിലും വേദപുസ്തകത്തോടൊപ്പം വർത്തമാനപ്പുസ്തകവും സൂക്ഷിക്കപ്പെട്ടിരുന്നു. തീവ്ര ലത്തീനികരണ കാലങ്ങളിൽ മാതൃ സഭയോടുള്ള വിശ്വസ്തതയിൽ പിടിച്ചുനിൽക്കാൻ നസ്രാണി മക്കളെ സഹായിച്ചതും അവർക്ക് പ്രചോദനമായതും വർത്തമാനപ്പുസ്തകമായിരുന്നു.

എത്ര ആവേശത്തോടെ ശത്രുക്കൾ വിലക്കിയോ, അതിൻ്റെ പതിന്മടങ്ങ് ആവേശത്തോടെ വർത്തമാനപ്പുസ്തകം നസ്രാണിഹൃദയങ്ങളിൽ ആളിക്കത്തി. ഇന്നും ജ്വലിക്കുകയും അനേകം ഹൃദയങ്ങളെ മാറ്റി മറിക്കുകയും ചെയ്യുന്ന പുസ്തകമാണ് വർത്തമാനപ്പുസ്തകം. എത്ര വായിച്ചാലും പുതുമ നഷ്ടപ്പെടാത്ത, ഓരോ വായനയിലും പുത്തൻ അനുഭവങ്ങൾ നൽകുന്ന, വീണ്ടും വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്ന, ഒരേസമയം സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും അഭിമാന പുളകിതരാക്കുകയും, നമെ അവരുടെ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അവരുടെ കൂടെ അവരിൽ ഒരാളായി യാത്ര ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഇതിഹാസ ഗ്രന്ഥം.

ഓരോ വായനയിലും കൂടുതൽ കൂടുതൽ സഭയെ സ്നേഹിപ്പിക്കുകയും, പിതാക്കന്മാരുടെ യാതനകൾ മനസ്സിലാക്കി തരുകയും, നസ്രാണി എന്ന നമ്മുടെ സ്വത്വം ഉണർത്തുകയും അതിൽ അഭിമാനപുളകിതരാക്കുകയും ചെയ്യാൻ കഴിവുള്ള പുസ്തകം. ഇന്നും സഭയെ ദിശാബോധം നൽകി നയിക്കുവാനും, യുവ ഹൃദയങ്ങളെ സഭാ സ്നേഹത്താൽ ജ്വലിപ്പിക്കുവാനും വർത്തമാനപ്പുസ്തകത്തിനു കഴിയുന്നുണ്ട്. നസ്രാണി സഭയ്ക്ക് മുന്നോട്ട് ചലിക്കുവാനുള്ള ഒരു മാർഗ്ഗരേഖയാണ് വർത്തമാനപ്പുസ്തകം.

ആധുനിക സഭ എക്യുമെനിസം എന്ന് പറഞ്ഞ് തുടങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ജാത്യൈക്യം പ്രാവർത്തികമാക്കി ലോകത്തിന് കാണിച്ച് കൊടുത്തതിൻ്റെ ചരിത്രം വർത്തമാനപ്പുസ്തകത്തിൽ കാണാം. നസ്രാണി ജനതയുടെ ഐക്യത്തിനുള്ള വഴികാട്ടിയാണ് വർത്തമാനപ്പുസ്തകം.

പൗരസ്ത്യ തിരുസംഘത്തിൻ്റെ അധ്യക്ഷൻ ആയിരുന്ന കർദിനാൾ തിസരാങ് ഒരിക്കൽ പറഞ്ഞു. “ഞാൻ നിങ്ങളുടെ സഭയെ (നസ്രാണി സഭയെ) സ്നേഹിക്കുന്നു; കാരണം എനിക്ക് അവളുടെ ചരിത്രം അറിയാം”. മാതൃ സഭയെ ജീവന് തുല്യം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം എന്നതിൽ തെല്ലും സംശയമില്ല.

എനിക്ക് കേട്ടുകേൾവി മാത്രമായിരുന്ന വർത്തമാനപ്പുസ്തകം ഞാൻ ആദ്യമായി കാണുന്നത് കൂനമ്മാക്കൽ തോമ്മാ കത്തനാരുടെ ദയറായിൽ വച്ചാണ്, എട്ട് വർഷങ്ങൾക്കു മുൻപ്. അന്ന് വായിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് അദേഹത്തിൻ്റെ കയ്യിൽ നിന്ന് ഒരു പുസ്തകം കടം വാങ്ങി. കുറെ നാള് കഴിഞ്ഞു എങ്കിലും വായിച്ചില്ല, പ്രധാന കാരണം അതിലെ ഭാഷ പഴയതാണ് എന്നതായിരുന്നു. പിന്നെ അച്ചന് അത് തിരിച്ച് കൊടുത്തു. മൂന്നുനാലു വർഷങ്ങൾക്ക് ശേഷം ഒരിക്കൽ അദേഹം പുതിയ മലയാളം ഭാഷയിലുള്ള വർത്തമാനപ്പുസ്തകത്തിൻ്റെ ഒരു കോപ്പി എനിക്ക് തന്നു. ഞാൻ അത് ഒരാഴ്ചകൊണ്ട് ആവേശത്തോടെ വായിച്ച് തീർത്തു. അതോടെ എനിക്ക് വർത്തമാനപ്പുസ്തകം അതിൻ്റെ യദാർത്ഥ ഭാഷയിൽ തന്നെ വായിക്കണം എന്ന് അത്യധികം ആഗ്രഹമുണ്ടായി. അതും വളരെ പെട്ടന്ന് തന്നെ വായിച്ച് തീർന്നു. പഴമയോടുള്ള സ്നേഹം കാരണമായിരിക്കും അത് എനിക്ക് വളരെ ആകർഷകമായി തോന്നി. പഴമയുടെ പ്രൗഡി അതേപോലെ തന്നെ പുതിയ വിവർത്തനത്തിൽ വന്നിട്ടില്ല എന്ന് നിസ്സംശയം പറയുവാൻ സാധിക്കും, പക്ഷേ പഴയ മലയാളം ശീലമില്ലാത്തവർക്ക് പുതിയത് അത്യാവശ്യമാണ് താനും.

ഇന്നും ഒട്ടേറെ പഠനങ്ങൾ നടക്കുന്ന, പുതുമ നഷ്ടപ്പെടാത്ത, എന്നും പ്രസക്തമായ ആശയങ്ങൾ നിറഞ്ഞതും, ഇനിയും നടക്കാത്തതും തീർച്ചയായും നടക്കേണ്ടതുമായ സ്വപ്നങ്ങൾ ഉറങ്ങുന്നതുമായ ഒരു വിപ്ലവ – ഇതിഹാസ – ദൈവശാസ്ത്ര – രക്ഷാകരചരിത്ര ഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം.-

ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

നിങ്ങൾ വിട്ടുപോയത്