വത്തിക്കാന്‍ സിറ്റി/ കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ സാന്ദ്രിയുടെ കത്ത്. ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ലഭിച്ച കത്ത് ഇന്നാണ് പരസ്യപ്പെടുത്തിയത്. സിനഡിന്റെ തീരുമാനത്തോട് യോജിച്ച് എല്ലാ മെത്രാന്‍മാരും മുന്‍പോട്ട് പോകാൻ കത്ത് ആവശ്യപ്പെടുന്നുണ്ട്.

“ദൈവജനസേവനത്തിനായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ കൂടുതൽ ഉത്തമങ്ങളായ ഉപകരണങ്ങളായിത്തീരുന്നതിനും അജഗണത്തിന് ശ്രേഷ്ഠമായ മാതൃകകളായിരിക്കുന്നതിനുമായി അവർ തിരുപ്പട്ടത്താൽ നവമായ രീതിയിൽ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു” എന്ന 368-ാം നമ്പര്‍ കാനന്‍ നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വൈദിക കടമകള്‍ക്ക് അനുയോജ്യമല്ലാത്ത പ്രതിഷേധപ്രകടനങ്ങളില്‍ നിന്നും ആക്ടിവിസത്തില്‍ നിന്നും വളരെ വ്യക്തമായ രീതിയില്‍ത്തന്നെ മെത്രാന്മാര്‍ അകലം പാലിക്കണമെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍, അനിശ്ചിതകാലത്തേക്ക് എറണാകുളം അങ്കമാലി അതിരൂപത മുഴുവനുമായി തെറ്റായി നല്കിയിരിക്കുന്ന ഒഴിവ് (Dispensation) നിര്‍ബന്ധമായും പിന്‍വലിക്കണം. പരിശുദ്ധ കാനന്‍ നിയമമനുസരിച്ച് (inter alia can. 1538 §1) രൂപതാമെത്രാനടുത്ത അധികാരത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് നടപ്പിലാക്കിയ സൂനഹോദോസ് തീരുമാനങ്ങളെ അതിലംഘിക്കാന്‍ ആന്റണി കരിയില്‍ മെത്രാന് നല്കപ്പെട്ടിരിക്കുന്ന അധികാരമുപയോഗിച്ച് (vicarious power) സാധിക്കുകയില്ലായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഓറിയന്റൽ കോൺഗ്രിഗേഷൻ 2022 ഫെബ്രുവരി 28 ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അയച്ച കത്തിന്റെ പരിഭാഷ

N. 463/2002

(February 28, 2022)

അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പ് (Your Beatitude),

ലോകത്തെല്ലായിടത്തും ഒരുപോലെ നിയമസാധുതയുള്ളതും (CCEO, Can. 150 §2) സിനഡ് നടപ്പിലാക്കിയതുമായ ആരാധനാക്രമ ചട്ടങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം പാലിക്കാന്‍ പ്രഥമഥാ ഉത്സാഹിക്കേണ്ടത് മെത്രാന്‍സിനഡിന്റെ അംഗങ്ങളാണ് എന്നത് പൊതുനന്മ ആവശ്യപ്പെടുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ എല്ലാ മെത്രാന്മാരേയും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരില്‍ ഓര്‍മ്മിപ്പിക്കേണ്ടത് ഈ തിരുസംഘത്തിന്റെ കടമയാണ്. “ക്രിസ്തു തന്റെ ശിഷ്യർക്കായി നിർദ്ദേശിച്ച പരിപൂർണ്ണത പ്രാപിക്കുവാൻ പുരോഹിതശുശ്രൂഷികൾ പ്രത്യേക വിധത്തിൽ കടപ്പെട്ടിരിക്കുന്നു. ദൈവജനസേവനത്തിനായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ കൂടുതൽ ഉത്തമങ്ങളായ ഉപകരണങ്ങളായിത്തീരുന്നതിനും അജഗണത്തിന് ശ്രേഷ്ഠമായ മാതൃകകളായിരിക്കുന്നതിനുമായി അവർ തിരുപ്പട്ടത്താൽ നവമായ രീതിയിൽ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു” എന്ന 368-ാം നമ്പര്‍ കാനന്‍ നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വൈദികകടമകള്‍ക്ക് യാതൊരുവിധത്തിലും അനുയോജ്യമല്ലാത്ത പ്രതിഷേധപ്രകടനങ്ങളില്‍ നിന്നും ആക്ടിവിസത്തില്‍ നിന്നും വളരെ വ്യക്തമായ രീതിയില്‍ത്തന്നെ മെത്രാന്മാര്‍ അകലം പാലിക്കണം.

പരിശുദ്ധ പിതാവ് അടുത്തിടെ നിരീക്ഷിച്ചതുപോലെ, “ആരാധനാക്രമത്തിന്റെ അര്‍പ്പണരീതി(form)യുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭകള്‍ക്കുള്ളില്‍ മറ്റൊരുതരം വിഭജനങ്ങള്‍ ദൃശ്യമാക്കുന്ന പ്രാദേശികവാദങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, സഭാസൂനഹദോസുകള്‍ തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകാരം നല്കിയതുമായ കാര്യങ്ങളില്‍ ഐക്യം അനുഭവവേദ്യമാക്കേണ്ടത് അനിവാര്യമാണ് . . . ദൗര്‍ഭാഗ്യവശാല്‍ അടുത്തിടെ ഉണ്ടായതുപോലെ ആരാധനാക്രമതര്‍ക്കങ്ങള്‍ വഴി ഉതപ്പുകള്‍ നല്കിയാല്‍ നാം നടപ്പിലാക്കുന്നത് വിഭജനത്തിന്റെ ഉടമയും ഉറവിടവുമായി പിശാചിന്റെ ഇംഗിതങ്ങളാണ്” (Address of His Holiness Pope Francis to Participants in the Plenary Meeting of the Congregation for the Eastern Churches, February 18, 2022).

പ്രത്യേകമായി, മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ വികാരിയെന്ന നിലയില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാനായിരിക്കുന്ന ആര്‍ച്ചബിഷപ്പ് ആന്റണി കരിയില്‍, അനിശ്ചിതകാലത്തേക്ക് അതിരൂപത മുഴുവനുമായി തെറ്റായി നല്കിയിരിക്കുന്ന ഒഴിവ് (Dispensation) നിര്‍ബന്ധമായും പിന്‍വലിക്കണം. പരിശുദ്ധ കാനന്‍ നിയമമനുസരിച്ച് (inter alia can. 1538 §1) രൂപതാമെത്രാനടുത്ത അധികാരത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് നടപ്പിലാക്കിയ സൂനഹോദോസ് തീരുമാനങ്ങളെ അതിലംഘിക്കാന്‍ ആന്റണി കരിയില്‍ മെത്രാന് നല്കപ്പെട്ടിരിക്കുന്ന അധികാരമുപയോഗിച്ച് (vicarious power) സാധിക്കുകയില്ല. അതിരൂപതക്കുള്ളില്‍ ഏതെങ്കിലും പ്രത്യേക കാരണത്താല്‍ ഒഴിവിനായി അപേക്ഷ നല്കപ്പെട്ടിട്ടുണ്ടെങ്കില്‍, അക്കാര്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ അംഗീകാരത്തോടെ മാത്രമേ ആര്‍ച്ചുബിഷപ്പ് കരിയില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂ.

സിനഡ് അംഗീകാരം നല്കിയ ആരാധനാക്രമരൂപം നടപ്പിലാക്കുന്ന വൈദികരെ തടയുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് അതിനാല്‍ ആര്‍ച്ചുബിഷപ് കരിയില്‍ ചെയ്യേണ്ടത്. അതോടൊപ്പം സിനഡല്‍ ഫോര്‍മുലയനുസരിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ വരുന്ന മെത്രാന്മാരെ സ്വാഗതം ചെയ്യാന്‍ എല്ലാ വൈദികര്‍ക്കും നിര്‍ദ്ദേശം നല്കുകയും വേണം. വിശുദ്ധ കുര്‍ബാനക്ക് സിനഡ് അംഗീകാരം നല്കിയ ടെക്സ്റ്റാണ് ഉപയോഗിക്കുന്നത് എന്നതും ആരാധനാക്രമത്തിന്റെ നിര്‍ദ്ദിഷ്ടഭാഗങ്ങളില്‍ ബേമ ഉപയോഗിക്കുന്നുണ്ട് എന്നതും ആര്‍ച്ചുബിഷപ് കരിയില്‍ ഉറപ്പു വരുത്തണം. ചില കേസുകളില്‍ കൃത്യമായ വിശ്വാസപരിശീലനം നല്കി സിനഡ് തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടി ഏതാനും മാസങ്ങള്‍ കൂടി എടുത്തേക്കാം എന്ന കാര്യം അംഗീകരിച്ചുകൊണ്ടു തന്നെ, വിശുദ്ധ കുര്‍ബാനയുടെ സിനഡ് രീതിയിലുള്ള അര്‍പ്പണത്തില്‍ ജനങ്ങളുടെ ഫലദായകമായ പങ്കുചേരലിനുള്ള അജപാലനപരമായ ഒരുക്കത്തിനും സമാധാനപരമായ സംഭാഷണത്തിനും വേണ്ടി പൗരസ്ത്യതിരുസംഘം സദാ സന്നദ്ധമായിരിക്കും.

സിനഡ് തീരുമാനത്തെ അംഗീകരിക്കുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ടുകളുണ്ട് എന്നത് പരിശുദ്ധ സിംഹാസനം മനസ്സിലാക്കുന്നു. എങ്കിലും മരണം വരെയുള്ള നിരാഹാരം പോലുള്ള അക്രൈസ്തവും സഭാവിരുദ്ധവുമായ പ്രതിഷേധരീതികളും പ്രകടനങ്ങളും ഒഴിവാക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. നമുക്കു വേണ്ടി മരണം വരെ – കുരിശുമരണം വരെ (Phil. 2,8) അനുസരിച്ച മിശിഹായുടെ പ്രതിപുരുഷന്മാരെന്ന നിലയില്‍ തങ്ങളുടെ മെത്രാന്മാരെ അനുസരിക്കുകയും അവരോട് ആദരവ് കാണിക്കുകയും ചെയ്യേണ്ട വൈദികര്‍ (Cf. Can. 370), തങ്ങളുടെ തിരുപ്പട്ട സ്വീകരണദിവസം ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ട്, പൊതു നന്മയെപ്രതി നിര്‍ബന്ധമായും സഭാധികാരികളോട് സഹകരിക്കേണ്ടതാണ്.

ഈ കത്തില്‍ ഒപ്പിട്ടിരിക്കുന്ന പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ടിന് 2022 ഫെബ്രുവരി പത്തിന് പരിശുദ്ധ പിതാവ് അനുവദിച്ച കൂടിക്കാഴ്ചയില്‍ ഇതിന്റെ ഉള്ളടക്കം അംഗീകരിച്ചിട്ടുണ്ട്. സിനഡ് തീരുമാനത്തോടൊപ്പം നിന്ന സ്ത്രീ പുരുഷ സമര്‍പ്പിത സമൂഹങ്ങളെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട് സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും അത്മായ ദൈവജനത്തിനുമായി ഈ കത്ത് പരസ്യപ്പെടുത്തേണ്ടതാണ്.

പ്രാര്‍ത്ഥനാപൂര്‍വ്വകമായ ശുഭാശംസകളോടെയും അഭിവാദനങ്ങളോടെയും,

ക്രിസ്തുവില്‍,

ലെയണാര്‍ദോ കാര്‍ദി. സാന്ദ്രി
പ്രീഫെക്ട്

ജോര്‍ജിയോ ദെമത്രിയോ ഗലാറോ
ആര്‍ച്ചുബിഷപ് സെക്രട്ടറി

നിങ്ങൾ വിട്ടുപോയത്