ലോകായുക്തയായ ബഹുമാന്യ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ചു കൊണ്ട് മുൻമന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്‌തവരെയും നവ മാധ്യമങ്ങളിലൂടെയും അവഹേളിക്കുന്നത് സാധാരണമായിരിക്കുന്നു.-സീറോ മലബാർ സഭ അൽമായ ഫോറം പ്രസ്താവനയിൽ അറിയിച്ചു .

സത്യസന്ധമായ ട്രാക്ക് റെക്കോർഡ് ഉള്ള,ഭാരതത്തിലെ ഉന്നത ന്യായപീഠങ്ങളിൽ ഇരുന്നിട്ടുള്ള ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആക്രമണങ്ങളെ അൽമായഫോറം ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നു.ജലീലിന്റെ സ്വജനപക്ഷപാതത്തിനെരെയും അഴിമതിക്കെതിരെയും വിധി പറഞ്ഞ ന്യായാധിപന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ലെന്ന് കെ ടി ജലീലും സി പി എമ്മും തിരിച്ചറിയണം.അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നത് എന്തിനാണ്? നമ്മുടെ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും സംരക്ഷിക്കാൻ പൊതുസമൂഹം രംഗത്തിറങ്ങണം.

കോടതികളെയും ക്രൈസ്തവരെയും വിടാതെ, തുടർച്ചയായി പിന്തുടർന്ന് അവഹേളിക്കുന്നതിനെതിരെ നിയമ സംവിധാനങ്ങൾ എന്ത് കൊണ്ട് സ്വമേധയാ നടപടികളെടുക്കുന്നില്ല? അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ശേഷം അതില്‍ നിന്ന് രക്ഷപ്പെടാനുള്ള സർക്കാരിന്റെ നിഗൂഢമായ ശ്രമമായി ഇതിനെ കാണുന്നു.ജലീൽ ഉന്നത വിദ്യാഭ്യാമന്ത്രിയായിരിക്കെ നടത്തിയ എല്ലാ നിയമനങ്ങളും സിബിഐ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അൽമായ ഫോറം ആവശ്യപ്പെടുന്നു.

കെ.ടി. ജലീലിന്റെ സ്വജനപക്ഷപാതം തിരിച്ചറിഞ്ഞ് ‘മന്ത്രിപ്പണി നിറുത്തിച്ച’ ലോകായുക്തയോടുള്ള പകപോക്കലായി ആരോപണങ്ങളെ കാണണം.2019-ൽ ജലീൽകൂടി ഭാഗമായ മന്ത്രിസഭയുടെ കാലത്ത് നിയമിതനായ ലോകായുക്തയാണ് ജസ്റ്റിസ് സിറിയക് ജോസഫ്.ലോകായുക്ത നിയമനത്തിനായുള്ള സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറുമുണ്ട്.മൂന്നുപേരും ഏകകണ്ഠമായാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ നിശ്ചയിച്ചത്.ജലീലിന്റെ ആരോപണങ്ങൾക്ക്‌ മറുപടി പറയേണ്ട ഉത്തരവാദിത്വം പിണറായി മന്ത്രിസഭക്കുണ്ട്.ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഉൾപ്പെട്ട ലോകായുക്ത ബെഞ്ചാണ് കെ.ടി. ജലീൽ മന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയത്.എന്ത് കൊണ്ട് ക്രൈസ്തവനായ ജസ്റ്റിസ് സിറിയക് ജോസഫിനെ മാത്രം വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് ജലീലും,മുഖ്യമന്ത്രിയും,സി.പി.എമ്മും വ്യക്തമാക്കണം.

അഴിമതി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കുന്നതിനായി, സി.പി.എം എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നോ,അതെല്ലാം വെറും വാചാടോപങ്ങള്‍ മാത്രമായിരുന്നുവെന്ന് വെളിപ്പെട്ടിരിക്കുന്നു.എവിടെയാണ് അഴിമതിക്കെതിരെ പൊരുതുന്ന സി.പി.എമ്മിന്റെ യുവജന സിംഹങ്ങൾ? എവിടെയാണ് കപട ബുദ്ധിജീവികൾ? അഴിമതിക്കെതിരെയുള്ള ഒരു ഉത്തരവിന്റെ പേരില്‍ നീതി പീഠത്തെയും,വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ചിന്തിക്കണം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ക്ക് എപ്പോഴും മുഖം തിരിച്ചു നിന്ന മന്ത്രിയാണ് കെടി.ജലീൽ.കുറച്ചു നാളുകളായി തീവ്രവാദ സംഘടനകളും,നിരോധിത തീവ്രവാദ സംഘടനയായ സിമിയിലെ അംഗമായ ജലീലും സംയുക്തമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി ജസ്റ്റിസ് സിറിയക് ജോസഫിനെ പോലെയുള്ള ക്രൈസ്തവരെ വേട്ടയാടാൻ ശ്രമിക്കുകയാണ്. ക്രൈസ്തവ സഭകൾക്കെതിരെ നിരന്തരം വർഗീയ വിഷം ചീറ്റുന്ന ഒരു മുൻ ന്യായാധിപനും ഇതേ ലക്ഷ്യം തന്നെയാണുള്ളത്.

ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിയായിരിക്കെ ക്രിസ്ത്യൻ പങ്കാളിത്തം ഇല്ലാതാക്കാൻ ജലീൽ നടത്തിയ ഒരു ശ്രമത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്.അതിന്റെ വിധി അടുത്ത കാലത്തു വരാനിരിക്കുകയാണ്.അതിനെതിരെ മുൻകൂട്ടി വർഗീയ കാർഡ് ഇറക്കി സമുദായ പിന്തുണ ഉറപ്പാക്കുകയാണ് ജലീലിന്റെ ലക്ഷ്യമെന്ന് കരുതുന്നു.

അടുത്ത കാലത്തായി ജഡ്ജിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നും നിയമപാലകര്‍ ജുഡീഷ്യറിക്കെതിരായ ആക്രമണങ്ങളെ ഫലപ്രദമായ രീതിയില്‍ നേരിടേണ്ടതുണ്ടെന്നും ഭാരതത്തിന്റെ ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സർവ്വ ശ്രീ എന്‍.വി. രമണ ഈ അടുത്ത കാലത്ത് പറഞ്ഞ കാര്യം പൊതുസമൂഹത്തെ ഓർമ്മിപ്പിക്കുന്നു.ജനാധിപത്യം അപകടത്തിലാകുമ്പോഴാണ് ജുഡീഷ്യറിയെ അക്രമിക്കുന്നത്‌.അഭിമാനകരമായ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ജുഡീഷ്യറി കാഴ്ചവെക്കുന്നത്.നീതി തേടുന്ന പൗരന്റെ അവസാനത്തെ അത്താണി എന്ന പാരമ്പര്യം അത് നിലനിര്‍ത്തുന്നുണ്ട്. അഴിമതിക്കാരെന്ന് തെളിഞ്ഞ അധികാരികളെ മന്ത്രി മന്ദിരങ്ങളില്‍ നിന്ന് ജയിലറകളിലേക്കയക്കാന്‍ നമ്മുടെ കോടതികള്‍ മടിക്കാറില്ല.

വളരെ വ്യാപകമായും, മറയില്ലാതെയും ,ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും ഇഷ്ടംപോലെ വ്യാഖ്യാനിച്ച് സങ്കുചിത രാഷ്ട്രീയത്തിന്റെ വിഹാരഭൂമിയായി ജുഡീഷ്യറിയെ മാറ്റുന്ന ജലീലിന്റെ ശ്രമങ്ങളെ ശക്തമായി നേരിടും.ജീര്‍ണിച്ച നേതാക്കളും, ഭരണകൂടങ്ങളും ജുഡീഷ്യറിയെ അതിന്റെ കങ്കാണിയാക്കി മാറ്റാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.കോടതികളുടെയും ജഡ്‌ജിമാരുടെയും സ്വാതന്ത്ര്യവും നൈതിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കപ്പെടേണ്ടതാണ്.നീതിന്യായ പ്രവര്‍ത്തകര്‍ക്കൊപ്പം ജനങ്ങളും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ

നിങ്ങൾ വിട്ടുപോയത്