Newly ordained priests pray during a ceremony led by Pope Francis in St. Peter's Basilica at the Vatican on May 12, 2019. (AP Photo/Alessandra Tarantino)

2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം “പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്” ( For a Fundamental Theology of Priesthood ) എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപാപ്പ പൗരോഹിത്യ ജീവിതത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളെക്കുറിച്ച് പ്രതിപാദിച്ചത്.

പൗരോഹിത്യ ജീവിതത്തിൻ്റെ നാലു തൂണകൾ (Four Pillers) നാലു രീതിയിലുള്ള അടുപ്പങ്ങളായിട്ടാണ്( four forms of closeness) ഫ്രാൻസീസ് പാപ്പ വിവരിച്ചിരിക്കുന്നത്.

1) ദൈവത്തോടുള്ള അടുപ്പം(Closeness to God)

2) മെത്രാനുമായുള്ള അടുപ്പം (Closeness to the Bishop )

3) സഹവൈദീകരുമായുള്ള അടുപ്പം(Closeness to other priests )

4) ദൈവജനത്തോടുള്ള അടുപ്പം (Closeness to the people)

ദൈവത്തോടുള്ള അടുപ്പം (Closeness to God)

എല്ലാറ്റിനും ഉപരിയായി ദൈവവുമായുള്ള അടുപ്പത്തിനാണ് പുരോഹിതർ വിളിക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ശുശ്രൂഷയ്ക്കാവശ്യമായ ശക്തി പുരോഹിതർ സമ്പാദിക്കേണ്ടത് ദൈവവുമായുള്ള അടുപ്പത്തിൽ നിന്നാണ്. ഈശോയോടു അടുക്കുന്നതിലൂടെ പുരോഹിതർ അവനോടൊപ്പം സന്തോഷവും സങ്കടവും അനുഭവിക്കുന്നു കാരണം അവർ സ്വന്തം ശക്തിയിലല്ല ഈശോയുടെ ശക്തിയിലാണ് ആശ്രയിക്കുന്നത്. ദൈവവുമായുള്ള അടുപ്പം പ്രാർത്ഥനയിലൂടെയും അവനെക്കുറിച്ചുള്ള നിശബ്ദമായ ധ്യാനത്തിലൂടെയും പരിപോഷിപ്പിക്കണം. ദൈവവുമായുള്ള അടുപ്പമാണ് പുരോഹിതനെ ദൈവജനത്തോടു അടുപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. തൽഫലമായി അവൻ തന്നെ ദൈവത്തോടു കൂടുതൽ അടുക്കുന്നു.

മെത്രാനുമായുള്ള അടുപ്പം (Closeness to the Bishop )

മെത്രാനോടു അടുക്കുക എന്നാൽ ദൈവഹിതം മറ്റൊരാളെ അനുസരിക്കുന്നതിലൂടെയും മറ്റുള്ളവരുമായുള്ള ബന്ധത്തിലും എങ്ങനെ തിരിച്ചറിയാമെന്നും ശ്രവിക്കാമെന്നും പഠിക്കുകയാണന്നു മാർപാപ്പ ഓർമ്മിപ്പിക്കുന്നു. സഭയെ ഐക്യത്തിൽ ഉറപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കണ്ണിയാണ് മെത്രാൻ .അതിനാൽ തങ്ങളുടെ മെത്രാൻമാർക്കു വേണ്ടി പ്രാർത്ഥിക്കാൻ മാർപാപ്പ വൈദീകരോടു ആഹ്വാനം ചെയ്യുന്നു.

സഹവൈദീകരുമായുള്ള അടുപ്പം (Closeness to other priests )

കൂട്ടായ്മ എന്ന അടിസ്ഥാനത്തിലാണ് സാഹോദര്യത്തിൻ്റെ അടുപ്പം എന്ന മൂന്നാമത്തെ ബന്ധം ഉടലെടുക്കുന്നത്. ഈ പൗരോഹിത്യ സാഹോദര്യത്തിൽ മറ്റുള്ളവരുമായി ചേർന്ന് വിശുദ്ധി പിന്തുടരാൻ ബോധപൂർവ്വം തിരഞ്ഞെടുപ്പു നടത്തുന്നു. മറ്റുള്ളവരോട് തുറവിയും സത്യസന്ധതയും പുലർത്തുക മാത്രമല്ലത് എളിമയും അതിൽ ഉൾകൊള്ളുന്നു. മറ്റുള്ളവരോടു സാഹോദര്യത്തിൽ ജീവിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ അംഗികരിച്ചുകൊണ്ടു തന്നെ പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ സാഹോദര്യത്തിൻ്റെ ഘോഷകരാകാൻ മാർപാപ്പ പുരോഹിതരോടു ആവശ്യപ്പെടുന്നു.

ഈ സന്ദർഭത്തിൽ പുരോഹിത ബ്രഹ്മചര്യത്തിൻ്റെ മൂല്യത്തെയും മാർപാപ്പ പ്രകീർത്തിച്ചു.ലത്തീൻ സഭ കാത്തു സൂക്ഷിക്കുന്ന ഒരു ദാനമായി ബ്രഹ്മചര്യത്തെ മാർപാപ്പ കാണുന്നു. അതു വിശുദ്ധിയോടെ ജീവിക്കാൻ ക്രിസ്തുവിൽ വേരുകൾ ഉറപ്പിക്കപ്പെട്ട
ആരോഗ്യകരവും
യഥാർത്ഥ ആദരവിൻ്റെയും യഥാർത്ഥ നന്മയുടെതുമായ ബന്ധങ്ങൾ ആവശ്യമാണ്. സുഹൃത്തുക്കളും പ്രാർത്ഥനയുമില്ലാതെ ബ്രഹ്മചര്യം താങ്ങാനാവാത്ത ഭാരവും പൗരോഹിത്യ സൗന്ദര്യത്തിൻ്റെ എതിർ സാക്ഷ്യവുമായി പരിണമിക്കും.

ദൈവജനത്തോടുള്ള അടുപ്പം (Closeness to the people)

ദൈവത്തിൻ്റെ വിശുദ്ധ ജനവുമായുള്ള പുരോഹിതരുടെ ബന്ധത്തെ ഒരു കടമയായല്ല മറിച്ച് ഒരു കൃപയായിട്ടാണ് മാർപാപ്പ മനസ്സിലാക്കുന്നത്. അതിനാൽ ഓരോ പുരോഹിതൻ്റെയും ഉചിതമായ സ്ഥാനം ജനങ്ങളുടെ ഇടയിലാണ്, മറ്റുള്ളവരുമായുള്ള അടുത്ത ബന്ധത്തിലാണന്നു ഫ്രാൻസീസ് പാപ്പ ഉദ്ബോധിപ്പിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഓടിയകലാതെ അവരുടെ യഥാർത്ഥ ജീവിതത്തിൽ ഇടപെടുവാൻ പാപ്പ ആവശ്യപ്പെടുന്നു. നല്ല ഇടയനായ ഈശോയുടെ ശൈലി :അടുപ്പത്തിൻ്റെ, അനുകമ്പയുടേ, ആർദ്രതയുടെ ശൈലി അനുകരിക്കാൻ മാർപാപ്പ വൈദീകരെ ക്ഷണിച്ചു.

കർത്താവു ആവശ്യപ്പെടുന്ന ഈ നാലു സാമിപ്യ രൂപങ്ങൾ ( അടുപ്പങ്ങൾ ) ഒരു അധികഭാരമായല്ല ,അവ നമ്മുടെ ദൈവവിളി നിലനിർത്താനും ഫലം ചൂടിക്കാനുമായി ദൈവം നൽകുന്ന ഒരു ദാനമായി കാണാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് പാപ്പ തൻ്റെ പ്രഭാഷണം അവസാനിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്