കോതമംഗലം: നെല്ലിമറ്റം പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ ക്രൈസ്തവ ദേവാലയം താല്‍ക്കാലികമായി അടച്ചു. കവളങ്ങാട് പഞ്ചായത്തിലെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അടച്ചത്. പള്ളിയോട് വെറും മുപ്പത്തഞ്ച് മീറ്റര്‍ അകലത്തില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍നിന്ന് പുറന്തള്ളുന്ന വിഷപ്പുകയും പൊടിപടലങ്ങളും രൂക്ഷഗന്ധവും ഉച്ചത്തിലുള്ള ശബ്ദവും മൂലം ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ പള്ളി അടയ്ക്കാന്‍ ഇടവക പൊതുയോഗം തീരുമാനിക്കുകയായിരുന്നുവെന്ന് വികാരി ഫാ. പോള്‍ വിലങ്ങുപാറ പറഞ്ഞു.

പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ പള്ളിയോട് ചേര്‍ന്ന് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥിരമായി സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചതു മുതല്‍ ഇടവക വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് സമരപരിപാടികള്‍ നടത്തിവന്നതാണ്. എന്നാല്‍ പണവും സ്വാധീനവും ഉപയോഗിച്ച് പ്ലാന്‍റ് തുറന്നപ്പോള്‍ നില്‍ക്കകള്ളിയില്ലാതായത് പ്രദേശവാസികള്‍ക്കും ഇടവകസമൂഹത്തിനുമായിരിന്നു. ദേവാലയത്തില്‍ നടന്ന അവസാന ബലിയര്‍പ്പണത്തിന് ശേഷം ഫാ. പോള്‍ വിലങ്ങുപാറ സംസാരിച്ചപ്പോള്‍ കൂട്ടം കൂടിയിരിന്ന വിശ്വാസികളില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, പലരും പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു.

ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം തടയുന്നതിന് ജനങ്ങൾ എത്തുമെന്ന് അറിയാമായിരുന്നതിനാൽ നട്ടുച്ചവരെ കാത്തിരുന്ന ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം തുടങ്ങിയതറിഞ്ഞ ഫാ. പോൾ വിലങ്ങുപാറയുടെ നേതൃത്വത്തിൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധിക്കുകയും പ്ലാന്റിൽ നിന്ന് ടാർ മിക്സ് അടിച്ചുകൊണ്ടുപോകുന്നതിനു അനുദിക്കില്ല എന്ന് പ്ലാന്റുടമയെ അറിയിക്കുകയും ചെയ്തുവെങ്കിലും അധികാരികളുടെ ഒത്താശയോടെ പ്ലാന്‍റുടമ മുന്നോട്ട് പോകുകയായിരിന്നു. സംഘർഷം കനത്തതിനെത്തുടർന്നു, ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം വൈദികനോട് മോശമായി സംസാരിക്കുകയും എല്ലാവരെയും ഭീഷണിപ്പെടുത്തി അവിടെനിന്നു നീക്കുകയുമായിരിന്നുവെന്ന് കോതമംഗലം ന്യൂസ് എന്ന പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ഭരണ പ്രതിപക്ഷ മുന്നണികള്‍ നല്‍കിയ മൌനാനുവാദത്തില്‍ കേരളത്തിലെ ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമായി മാറിയ സംഭവമാണ്‌ കത്തോലിക്കാ ദേവാലയം പൂട്ടിയതിലൂടെ വ്യക്തമാകുന്നത്. പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി. പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ശുശ്രൂഷ നടത്താനാവാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നാണ് ദേവാലയം അടച്ചിടുവാന്‍ തീരുമാനിച്ചത്. അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയ ദേവാലയത്തില്‍ ഇനിയെന്ന്‍ ബലിയര്‍പ്പിക്കുവാന്‍ കഴിയും എന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ മടങ്ങിയ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്രൈസ്തവ സംഘടനകള്‍ മുന്നോട്ട് വരണമെന്ന ആവശ്യം നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

കടപ്പാട് പ്രവാചക ശബ്ദം

നിങ്ങൾ വിട്ടുപോയത്