കാക്കനാട്: സത്യസന്ധമായ നീതിനിർവ്വഹണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് 2022 സെപ്റ്റംബർ 28ാം തീയതി മൗണ്ട് സെൻറ് തോമസിൽ വച്ച് നടത്തപ്പെട്ട സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കോടതിയിലെ ഉദ്യോഗസ്ഥരുടെയും രൂപതകളിലെ കോടതികളുടെ അധ്യക്ഷന്മാരായ ജുഡീഷ്യൽ വികാരിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.

നമ്മുടെ ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് ഓരോ രൂപതകളിലും വരുന്ന കേസ് അവിടെത്തന്നെ തീർപ്പാക്കുന്ന സാഹചര്യമായതുകൊണ്ട് കേസിന്റെ വിധി പറയുമ്പോൾ വളരെ സൂക്ഷ്മതയോടും ഔദാര്യത്തോടും കൂടി ആയിരിക്കണമെന്ന് മാർ മൂലക്കാട്ട് ആഹ്വാനം ചെയ്തു. കാനൻനിയമസംഹിതയുടെയും രാഷ്ട്രനീതിന്യായവ്യവസ്ഥയുടെയും ചൈതന്യമനുസരിച്ച് വിശ്വാസികൾ തങ്ങളുടെ ഇടയിലെ തർക്കങ്ങൾ നീതിനിഷ്ടമായും സമാധാനപരമായും പരിഹരിക്കുവാൻ ആഗ്രഹിക്കുമ്പോൾ അതിന് കാലതാമസം വരുത്താതെ സത്യസന്ധമായി നീതി നിർവ്വഹിക്കണമെന്ന് പിതാവ് ഓർമിപ്പിച്ചു.

സഭയുടെ നീതിനിർവ്വഹണദൗത്യത്തിൽ സത്യസന്ധതയോടൊപ്പം മാനുഷികതയും കാത്തുസൂക്ഷിക്കണമെന്നും എല്ലാവരെയും കരുണയോടെ കേൾക്കണമെന്നും കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആഹ്വാനം ചെയ്തു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡൻറ് ഫാ. തോമസ് ആദോപ്പിള്ളിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഫാ. ജോസഫ് മുകളെപറമ്പിൽ നന്ദിയും പറഞ്ഞു. ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. ജോസഫ് മുകളേപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ MCBS, സിസ്റ്റർ ജിഷ ജോബ് MSMI എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ഫാ. ആന്റണി വടക്കേകര വി. സി.

പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

സെപ്റ്റംബർ 29, 2022

നിങ്ങൾ വിട്ടുപോയത്