സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ, നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവരെ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനയോടെ ഉൾപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹിക പീഡനങ്ങൾ, ലിംഗപരമായ മറ്റ് അതിക്രമങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയ ഹോമുകൾ ആണ് നിലവിൽ താൽക്കാലികമായ ആശ്വാസമേകുന്നത്. പീഡനത്തിനിരയായവർക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവുമ്പോൾ പലർക്കും പോകാൻ സ്വന്തം വീടില്ലാത്ത അവസ്ഥയാണുള്ളത്. അവരുടെ പുനരധിവാസത്തിന് നിലവിൽ പദ്ധതികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് മിഷനിലൂടെ സ്ത്രീത്വത്തിന് താങ്ങാവുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അർഹരായവർക്ക് വീടുകൾ നൽകുന്ന നടപടിക്രമങ്ങളിൽ ഇതുവരെ പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നില്ല. അതിനാൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പട്ടികയിൽ പീഡനത്തിനിരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകാനായി ഉത്തരവിറക്കാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു. വനിതാ ശിശുവികസന വകുപ്പ് നൽകുന്ന ലിസ്റ്റിൽ നിന്നും ജില്ലാ തലത്തിലുള്ള കമ്മിറ്റികൾ അർഹരായവരെ തെരഞ്ഞെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

നിങ്ങൾ വിട്ടുപോയത്