താപസ കന്യകയ്ക്ക് വിട!

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ വനതാപസി അന്തരിച്ചു.

ദൈവസ്നേഹത്തിൻ്റെ ധീരോദാത്തമായ യോഗാത്മകജീവിത ശൈലിയിലൂടെ പ്രപഞ്ചത്തോടും മനുഷ്യരോടും അനിതരസാധാരണമായ ചങ്ങാത്തം സ്ഥാപിച്ച കത്തോലിക്കാ ഋഷിവര്യയാണ് ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനി സി. പ്രസന്നാദേവി.

സിംഹവും പുലികളും മേയുന്ന ഗീര്‍വനത്തില്‍ മലയാളിയായ ഈ സന്യാസിനി ഒറ്റയ്‌ക്ക്‌ ജീവിച്ചിരുന്നത്‌ ഏവർക്കും ഒരു അദ്ഭുതം തന്നെയായിരുന്നു.

പ്രത്യേക അനുമതിയിലൂടെയാണ് പ്രസന്നാദേവിയുടെ സന്യാസജീവിതത്തിന് മാര്‍പ്പാപ്പാ അംഗീകാരം നൽകിയത്. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വ്വകലാശാലയായാണ്‌ പ്രസന്നാദേവിയെ പലരും കണ്ടിരുന്നത്.

ആത്മീയ നവീകരണത്തിനും ദൈവാനുഭവത്തിനും ദൈവഹിതം തിരിച്ചറിയുന്നതിനുമായി അനേകർ പ്രസന്നാദേവി സിസ്റ്ററുടെ പക്കൽ എത്തുമായിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ജൂനാഗഡ് സെന്റ് ആൻസ് പള്ളി വികാരി ഫാ. വിനോദ് കാനാട്ടിൻ്റെ പരിചരണത്തിൽ കഴിയവേ ഇന്നലെയാണ് (27/02/2023 ) അന്ത്യം. മൃതസംസ്‌കാരം ഇന്ന് ജൂനാഗഡിൽ.

തൊടുപുഴ എഴുമുട്ടം കുന്നപ്പള്ളിൽ അന്നക്കുട്ടി ഇരുപത്തിരണ്ടാം വയസിൽ കന്യാസ്ത്രീയായി. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് എന്ന സന്യാസിനീ സമൂഹത്തിലെ ഗുജറാത്തിലെ മഠത്തിലായിരുന്നു സിസ്റ്ററിൻ്റെ സമർപ്പിതജീവിതത്തിൻ്റെ തുടക്കം.

പിന്നീട് താപസജീവിതം തെരഞ്ഞെടുത്ത അന്നക്കുട്ടി പ്രസന്നാദേവി എന്ന പേരു സ്വീകരിച്ച് ഗീർവനാന്തരങ്ങളിൽ തപസാരംഭിച്ചു. 1997-ലാണ് വത്തിക്കാൻ പ്രസന്നാദേവിയെ സന്യാസിനിയായി അംഗീകരിച്ചത്.

ഗീർവനത്തിലെ ഗിർനാർ പ്രദേശത്തെ ഗുഹയിൽ താപസ ജീവിതം നയിച്ച പ്രസന്നാ ദേവിക്ക് കാട്ടിലെ ഫലമൂലാദികളായിരുന്നു ഭക്ഷണം.

ഒറ്റയ്ക്കെങ്ങനെ കാട്ടിൽ കഴിയുന്നു എന്ന ചോദ്യത്തിന് “ഞാൻ ഒറ്റക്കല്ലല്ലോ, ദൈവമില്ലേ കൂടെ?” എന്നായിരുന്നു മറുചോദ്യം. ഗീർവനത്തിലെ സിംഹങ്ങൾപോലും പ്രസന്നാ ദേവിയുടെ കൂട്ടുകാർ ആയിരുന്നു.

താപസ കന്യകയ്ക്ക് വിട!

കടപ്പാട്

https://www.ucanews.com/news/indian-catholic-hermit-nun-needs-support-in-old-age/97062

നിങ്ങൾ വിട്ടുപോയത്