ഐക്യത്തിന്റെ പുതുയുഗം യാഥാർത്ഥ്യമായി: മീഡിയാകമ്മീഷൻ

കാക്കനാട്: ഏകീകരിച്ച വിശുദ്ധ കുർബാനക്രമം നടപ്പിൽവന്നതോടെ ദശാബ്ദങ്ങളായുള്ള സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷ സഫലമായി. സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുർബാനയർപ്പണരീതിയുടെ തുടക്കത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അർത്ഥപൂർണ്ണമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വച്ച് സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ അധ്വാനിച്ച എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും സഭയുടെ മുഴുവൻ അഭിനന്ദനം അർഹിക്കുന്നു. മാർപാപ്പയും പൗരസ്ത്യസഭകളുടെ കാര്യാലയവും നൽകിയ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് 2021 ആഗസ്റ്റ്മാസത്തിൽ ചേർന്ന സഭാസിനഡ് വിശുദ്ധ കുർബാനയർപ്പണ രീതി ഏകീകരിക്കാൻ തീരുമാനിച്ചത്.

രണ്ടു രൂപതകളിൽ മാത്രമേ നിർദ്ദിഷ്ട സിനഡ്ക്രമം നടപ്പിലാക്കാൻ സാവകാശം ആവശ്യമായി വന്നുള്ളൂ എന്നത്‌ ഏറെ ശ്രദ്ധേയമാണ്. കാനൻ നിയമം 1538 പ്രകാരമുള്ള ഇളവുകൾ താൽക്കാലികവും പ്രാദേശികവുമാകയാൽ അത് സഭയുടെ കൂട്ടായ്മക്കെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സീറോമലബാർ സഭയിലെ മറ്റെല്ലാരൂപതകളും നടപ്പിലാക്കിയ ഏകീകൃത ബലിയർപ്പണരീതിയിലേക്ക്, ഇപ്പോൾ സാവകാശം നൽകിയിരിക്കുന്ന രൂപതകളുംകൂടി താമസംവിനാ കടന്നുവരും. ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ സാവകാശം ആവശ്യമുള്ള രൂപതകൾക്ക് 2022 ഏപ്രിൽമാസംവരെ സിനഡ് സമയം അനുവദിച്ചിരുന്നു.

സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ധീരമായ നേതൃത്വവും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുമാണ് കൂട്ടായ്മയുടെ വലിയ സാക്ഷ്യത്തിന് വഴിയൊരുക്കിയത്. സഭയുടെ സ്ഥിരംസിനഡ് അംഗങ്ങളായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞറളക്കാട്ട്‌, മാർ ജേക്കബ് മനത്തോടത്ത് എന്നീ പിതാക്കന്മാരുടെ ശക്തമായ നിലപാടുകൾ പ്രതിസന്ധിഘട്ടങ്ങളിൽ സഭയ്ക്കു ദിശാബോധം നൽകി. കൂടുതൽ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരുവാനുള്ള അവസരമാണ് ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കിയതിലൂടെ സഭയ്ക്കു കൈവന്നിരിക്കുന്നതെന്ന് മീഡിയാകമ്മീഷൻ ചൂണ്ടിക്കാട്ടി.

ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയാകമ്മീഷൻ

29 നവംബർ 2021

നിങ്ങൾ വിട്ടുപോയത്