കോട്ടയം: നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സംവരണം നല്കിയത് പോലെ ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി നീതി നിഷേധിക്കപ്പെട്ട നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സഭാവ്യത്യാസമെന്യേ പിന്നാക്ക സമുദായ സംവരണം നല്കിയതിനെ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യയുടെ 10 ശതമാനം വരുന്ന ദളിത് ക്രൈസ്തവര്‍ക്കു നാലു ശതമാനമെങ്കിലും സംവരണം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതി ചെയര്‍മാന്‍ വി.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ജയിംസ് ഇലവുങ്കല്‍, ഫിനാന്‍സ് കണ്‍വീനര്‍ കെ.ആര്‍. പ്രസാദ്, പബ്ലിസിറ്റി കണ്‍വീനര്‍ റെജി മാത്യു എന്നിവര്‍ നേതൃത്വം നല്കി. വിവിധ സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ചു റവ. ഷാജു സൈമണ്‍, റവ. വൈ. ലാലു, റവ. ജോസ് ജോര്‍ജ്, പാസ്റ്റര്‍ സെല്‍വരാജന്‍, പാസ്റ്റര്‍ ഷാജി പീറ്റര്‍, ജോര്‍ജ് മണക്കാടന്‍, ഇബനേസര്‍ ഐസക്ക്, ജസ്റ്റിന്‍ മാത്യു, ഡോ. എന്‍.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.