കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള  ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം  4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി കണക്കാക്കപ്പെടുന്നു. ഈ പ്രശ്‌നത്തിന്  പരിഹാരം ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ സമുദായ സംഘടനകളും കേന്ദ്ര സർക്കാരിൽ നിരന്തരമായി നിവേദനങ്ങൾ സമർപ്പിച്ചതിൻ്റെ ഫലമായി, കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ 4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് കണക്കാക്കുമ്പോൾ കൃഷിഭൂമിയിൽ വീട് വച്ചു താമസിക്കുന്നവരുടെ  വീടിനു ചുറ്റുമുള്ള സ്ഥലം റെസിഡൻഷ്യൽ പ്ലോട്ടായി പരിഗണിക്കേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ 19/09/2022 ൽ 43011/11/2022 -Esst.  (Res-II ) നമ്പർ പ്രകാരം സ്പഷ്ടീകരണം നൽകുകയും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തു നൽകുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത സ്പഷ്ടീകരണത്തിലെ നിർദ്ദേശങ്ങൾ കേരളത്തിൽ ഉടൻ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ 30/09/2022 ൽ സംസ്ഥാന മുന്നാക്ക കമ്മീഷന് നിവേദനം സമർപ്പിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ മുന്നാക്ക കമ്മീഷൻ കേന്ദ്രസർക്കാർ നിർദേശങ്ങൾ സംസ്ഥാനത്ത് ഉടൻ നടപ്പിൽ വരുത്താൻ 30/09/2022 ൽ തന്നെ സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്യുകയും  ചെയ്തിട്ടുള്ളതുമാണ്. കൂടാതെ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സംസ്ഥാന സർക്കാരിന് 19/11/2022 ൽ നേരിട്ടും നിവേദനം സമർപ്പിച്ചിരുന്നതാണ്. എന്നാൽ സർക്കാർ ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. 

കേന്ദ്രസർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിലായി 9.79 ലക്ഷം ഒഴിവുകളുണ്ടെന്നും  ഒഴിവുള്ള തസ്തികകളിലേക്കു സമയബന്ധിതമായി നിയമനങ്ങൾ നടത്തുന്നതിന് എല്ലാ മന്ത്രാലയങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും  നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര പേഴ്സണൽ മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിംഗ് പ്രസ്താവിച്ചിരിക്കുകയാണ്. ഇത്രയും ഒഴിവുകളുടെ 10%  ഇഡബ്ല്യു എസ് ക്വാട്ടാ വഴിയാണ് നികത്തപ്പെടുന്നത്. കേരളത്തിലെ സംവരണരഹിത വിഭാഗങ്ങളിലെ യുവാക്കൾക്ക് കൈവന്നിരിക്കുന്ന ഈ സുവർണാവസരം നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനമാണ് കേരളം. തൊഴിൽ രഹിതരുടെ ആശങ്കൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ക്രിയാത്മക ഇടപെടലുകൾക്ക് കാല താമസം നേരിടുന്നത് ഖേദകരമാണ്. കേന്ദ്ര സർക്കാരിൻ്റെ ഇഡബ്ല്യുഎസ് ക്വാട്ട കേരളത്തിലെ യുവാക്കൾക്ക് നഷ്ടപ്പെടുത്തിക്കളയുന്നതുവഴി കേരളത്തിലെ മറ്റൊരു വിഭാഗത്തിനും പ്രയോജനം ലഭിക്കുന്നില്ല; മറ്റു സംസ്ഥാനങ്ങളിലെ ഇഡബ്ല്യുഎസ് കാർക്ക് മാത്രമാണ് അതിൻ്റെ പ്രയോജനം ലഭിക്കുന്നത്. അതിനാൽ തൊഴിൽരഹിതരും സംവരണരഹിതരുമായ കേരളത്തിലെ യുവജനങ്ങളോട് അനുഭാവപൂർണമായ സമീപനം സംസ്ഥാന സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ഇഡബ്ല്യു എസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് കേന്ദ്രസർക്കാർ  നൽകിയ സ്പഷ്‌ടീകരണം ഉൾപ്പെടുത്തിക്കൊണ്ട് ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥർക്ക് ബോധ്യമാകുന്ന വിധം  വിശദമായ സർക്കുലർ സംസ്ഥാന സർക്കാർ  ഉടൻ പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്
ചെയർമാൻ, സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ