വാഷിംഗ്ടൺ ഡി‌.സി: ജീവന്റെ ആരംഭത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളല്ല അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉയർത്തിപ്പിടിക്കുന്നതെന്ന് വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി. ഗർഭധാരണ നിമിഷം മുതൽ അമ്മയുടെ ഉദരത്തിലുള്ളത് ഒരു മനുഷ്യ ജീവനാണെന്നാണ് സഭ പഠിപ്പിച്ചിരുന്നതെന്നും, ഇപ്പോൾ പഠിപ്പിക്കുന്നതെന്നും വാഷിംഗ്ടണിലെ നാഷ്ണൽ പ്രസ് ക്ലബ്ബിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത് മുതൽ ഭ്രൂണഹത്യ അനുകൂല നിലപാടിന്റെ പേരിൽ അദ്ദേഹത്തിന് വിശുദ്ധ കുർബാന നിഷേധിക്കണമെന്ന ആവശ്യം വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായിരിന്നു. എന്നാൽ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി ബൈഡന് വിശുദ്ധ കുർബാന നൽകുന്നത് തുടരും എന്ന നിലപാടാണ് എടുത്തിരിന്നത്.

ഇതിനിടെയിലാണ് ബൈഡനെ തള്ളി പറഞ്ഞും ഗര്‍ഭഛിദ്ര വിഷയത്തില്‍ സഭയുടെ പഠനം ഉയര്‍ത്തിപ്പിടിച്ചും കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി രംഗത്തെത്തിയത്. ഗർഭധാരണ നിമിഷമാണ് ഒരു ജീവന്റെ ആരംഭമെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഭ്രൂണഹത്യയെ പറ്റിയുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് തന്റെ നിലപാട് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയത്. അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ സുപ്രീംകോടതിയുടെ റോ വെസ് വേഡ് വിധിയെ താൻ പൂർണമായും പിന്തുണയ്ക്കുന്ന കാര്യവും ബൈഡൻ എടുത്ത് പറഞ്ഞു.

എന്നാൽ 2008ലും, പിന്നീട് 2012ലും അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനിടയിൽ ഇപ്പോൾ പറഞ്ഞതിൽ നിന്ന് തീർത്തും വിഭിന്നമായ നിലപാടാണ് ബൈഡനുണ്ടായിരുന്നത്. ഗർഭധാരണ നിമിഷം ജീവൻ ആരംഭിക്കുന്നു എന്ന നിലപാടാണ് ജോ ബൈഡൻ അന്ന് എടുത്തിരുന്നത്. താന്‍ എപ്പോഴും കത്തോലിക്ക വിശ്വാസിയാണെന്നും ഇദ്ദേഹം അവകാശപ്പെടാറുണ്ടായിരിന്നു. ബൈഡന്‍റെ നിലപാടിനെ തള്ളിയുള്ള വാഷിംഗ്ടൺ കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറിയുടെ വാക്കുകള്‍ക്കു മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

കോവിഡ് പ്രതിരോധ വാക്സിൻ, ജോലിക്കാരുടെ അവകാശങ്ങൾ, വധശിക്ഷ തുടങ്ങിയ വിഷയങ്ങളെ പറ്റിയും മാധ്യമപ്രവർത്തകർ വാഷിംഗ്ടൺ ആർച്ച് ബിഷപ്പിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. വധശിക്ഷയെയും തള്ളി പറഞ്ഞ അദ്ദേഹം ഉദരത്തിലുള്ള കുഞ്ഞിനെ സംബന്ധിക്കുന്ന വിഷയമാണ് ജീവനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യമെന്നും വിശദീകരിച്ചു.

നിങ്ങൾ വിട്ടുപോയത്