വഴിപോക്കരിൽ ഒരാൾ..

.ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും അയാൾ അപ്രകാരമായിരുന്നതിനാൽ എനിക്കും എന്തെന്നില്ലാത്ത ഒരു സ്നേഹം ഉള്ളിന്റെയുള്ളിൽ തോന്നിയിരുന്നു.

പക്ഷെ, കഴിഞ്ഞ ഒരു ദിവസം യാദൃശ്ചികമായി അയാളെ കണ്ടുമുട്ടിയപ്പോഴാണ് കുറേ ആഴ്ചകളായി കണ്ടിരുന്നില്ലല്ലോ എന്ന് ഓർത്തത്. പതിവില്ലാത്ത രീതിയിൽ ഒരു കോൺഗ്രസ് പ്രവർത്തകനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഇസ്തിരിയിട്ട് വടിപോലെ നിൽക്കുന്ന നല്ല തൂവെള്ള കളറിലുള്ള ഷർട്ടാണ് അയാൾ ധരിച്ചിരുന്നത്. അന്ന് ജോലിയിലായിരുന്നില്ല എന്ന് വ്യക്തം. പതിവുപോലെ എന്നെ കണ്ടപ്പോൾ അയാൾ വിശാലമായി ചിരിച്ചു.

“എന്തുപറ്റി, കുറച്ചുനാളായല്ലോ കണ്ടിട്ട്?” ഞാൻ അന്വേഷിച്ചു.അദ്ദേഹത്തിന്റെ മുഖം അൽപ്പം ഇരുണ്ടു. “കുടുംബത്തിൽ ഒരു മരണമുണ്ടായിരുന്നു. പിന്നെ, അതിന്റെ കർമ്മങ്ങളും മറ്റും കഴിഞ്ഞ് സാവകാശം വരാമെന്ന് കരുതി.

“”ഓഹ്, ആരാണ് മരിച്ചത്, എന്തുപറ്റിയതാണ്?” അല്പമൊരു സഹതാപത്തോടെ ഞാൻ ചോദിച്ചു.”

അമ്മയുടെ ചേച്ചിയുടെ മകനാണ്. ഒരു ആക്സിഡന്റ് ആയിരുന്നു… എന്റെ വീടിന്റെ തൊട്ടടുത്തുതന്നെയാണ്…. കാര്യം, അമ്മയുടെ ചേച്ചിയുടെ മകനാണെങ്കിലും സ്വന്തം ചേട്ടനെപ്പോലെ തന്നെയായിരുന്നു.””……”

“സത്യത്തിൽ അതൊരു ആക്സിഡന്റ് ആയിരുന്നില്ല, ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ അറ്റാക്ക് ഉണ്ടാവുകയായിരുന്നു. കഴിഞ്ഞമാസം ഒരു ദിവസം എന്നെ തൃപ്പൂണിത്തുറവരെ കൊണ്ടുവന്ന് അവിടെനിന്ന് ബസ് കയറ്റി വിട്ട് ചേട്ടൻ തിരിച്ചു പോവുകയായിരുന്നു. ഞാൻ ബസിൽ കയറി അൽപ്പം ദൂരം വന്നപ്പോഴേയ്ക്കും ചേട്ടന്റെ ഫോണിൽനിന്ന് തന്നെ ഒരു കോൾ വന്നു. ആക്സിഡന്റ് ആയി, ഹോസ്പിറ്റലിലാണ് വേഗം വരാൻ പറഞ്ഞ്. ചേട്ടന്റെ ഫോണിൽ അവസാനം വിളിച്ച നമ്പർ എന്റെ ആയിരുന്നതുകൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചവരിൽ ഒരാൾ എന്നെ വിളിക്കുകയായിരുന്നു. ഞാൻ അവിടെത്തന്നെ ഇറങ്ങി ഹോസ്പിറ്റലിലേയ്ക്ക് പോയെങ്കിലും ജീവനോടെ ഒന്ന് കാണാൻ കഴിഞ്ഞില്ല.”ഒന്നും മിണ്ടാതെ ഞാൻ കേട്ടുനിൽക്കുകയായിരുന്നു.

“പക്ഷെ എനിക്ക് വലിയ വേദനയായി മാറിയ മറ്റൊന്നുണ്ട്. അന്ന് തൃപ്പൂണിത്തുറയിൽ ബസ്റ്റോപ്പിൽ കൊണ്ടുവന്ന് ഇറക്കിവിട്ടപ്പോൾ ചേട്ടൻ എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ തന്നു. ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.

ഇതെന്താ ഇന്ന് ഇങ്ങനെ എന്ന് ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. നീ എന്റെ അനിയനല്ലേ, പിന്നെ നിനക്ക് ഒരു ഉമ്മ തന്നാൽ എന്താ കുഴപ്പം എന്നായിരുന്നു ചേട്ടന്റെ ചോദ്യം.” അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.”ഹോ…” ഞാനൊരു ദീർഘ നിശ്വാസം വിട്ടു. ” ചേട്ടന് എന്തായിരുന്നു ജോലി? വീട്ടിൽ ആരൊക്കെയുണ്ട്?””ചേട്ടൻ ടൗണിൽ ഒരു കട നടത്തുകയായിരുന്നു.

രണ്ടു പെങ്ങന്മാരും അമ്മയുമാണ് ഉള്ളത്. ഭാര്യ കഴിഞ്ഞ വർഷം കോവിഡ് വന്ന് മരിച്ചു. അവർക്ക് മക്കളുണ്ടായിരുന്നില്ല. പെങ്ങന്മാരെ രണ്ടുപേരെ ദൂരെയാണ് കെട്ടിച്ചിരിക്കുന്നത്. ഇപ്പോൾ അമ്മ ഒറ്റയ്ക്കായി. ചേട്ടന്റെ മരണവും സംഭവിച്ചുകഴിഞ്ഞപ്പോൾ അവരാകെ സമനില തെറ്റിയതുപോലെയായി. ഇറങ്ങി ഓടാനൊക്കെ നോക്കുകയായിരുന്നു…””ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ആരുടെയെങ്കിലും ശ്രദ്ധ ഉണ്ടായിരിക്കണം, ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നാൻ ഇടവരരുത്.” ഞാൻ പറഞ്ഞു.”അതാണ് പ്രശ്നം. എന്റെ വീട്ടിൽ ചേട്ടനും ചേട്ടത്തിയും മക്കളുമാണ് എന്നെ കൂടാതെയുള്ളത്. അവർ രണ്ടുപേരും ഗവണ്മെന്റ് ജോലിക്കാരാണ്, മക്കൾ പഠിക്കുന്നു… പലപ്പോഴും അവരുടെ കാര്യം ശ്രദ്ധിക്കാൻ ചേട്ടനും ചേട്ടത്തിക്കും കഴിയില്ല. അതുകൊണ്ടുകൂടിയാണ് ഞാൻ ഒരു മാസം വീട്ടിൽ തന്നെ കൂടിയത്. മാത്രമല്ല, ആ കുടുംബവുമായി എനിക്ക് വലിയ ബന്ധമുണ്ട്.

എന്റെ അപ്പൻ ഒരുപാട് വർഷങ്ങൾക്ക് മുമ്പേ മരിച്ചതാണ്. അമ്മയും മരിച്ചിട്ട് കുറേക്കാലമായി. അമ്മ മരിച്ചതിനുശേഷം ആ കുറവ് നികത്തിയത് അമ്മയുടെ ചേച്ചിയാണ്. ഞാൻ അവർക്കൊരു മകൻ തന്നെയായിരുന്നു എന്നും”

“നിങ്ങൾ വിവാഹം കഴിച്ചില്ലേ?” “…….. ഇല്ല” എന്റെ ചോദ്യത്തിന് മുന്നിൽ അൽപ്പനേരം നിശബ്ദമായി നിന്ന ശേഷം അയാൾ പറഞ്ഞു. എന്നിട്ട്, ഇപ്പൊ വരാം എന്ന അർത്ഥത്തിൽ കൈകൊണ്ടൊരു ആംഗ്യം കാണിച്ച് എന്റെ മുന്നിൽനിന്ന് മാറി. മറ്റു ചിന്തകളെല്ലാം കുറച്ചുനേരത്തേയ്ക്ക് എന്റെ ഉള്ളിൽനിന്ന് മാഞ്ഞുപോയിരുന്നു.

ആ മനുഷ്യന്റെ നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ കളങ്കമില്ലാത്ത ഒരു ഹൃദയവുമുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. “ഞാൻ ഇവിടെയുള്ള ചങ്ങാതിമാരെയൊക്കെ ഒന്നുകണ്ട് ഓരോ വാക്ക് സംസാരിക്കുകയായിരുന്നു. ഒന്നുരണ്ടുപേരെ കണ്ടിരുന്നില്ല.” ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ചുവന്ന ബാഗുമായി വീണ്ടും എന്റെ മുന്നിലെത്തിയ അയാൾ പറഞ്ഞു.”വിവാഹക്കാര്യം ആരുചോദിച്ചാലും ഞാൻ കഴിച്ചില്ലെന്നേ പറയാറുള്ളൂ. ഭാര്യ മരിച്ചുപോയി എന്നുപറഞ്ഞാൽ പിന്നെ ഒരുപാട് ചോദ്യങ്ങളാകും, അതെല്ലാം ഒഴിവാക്കാമല്ലോ എന്നുകരുതിയാണ്.” ഭാര്യയെക്കുറിച്ചു പറഞ്ഞപ്പോൾ അയാളുടെ മുഖത്തെ പ്രസന്നഭാവം മാഞ്ഞിരുന്നു.

ആർക്കുമുന്നിലും വെളിപ്പെടുത്താത്ത പലതും ഓരോന്നായി എന്നോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അയാൾ. “പത്തുവർഷം മുമ്പായിരുന്നു വിവാഹം. ഏഴുമാസമേ ഒരുമിച്ചുതാമസിച്ചുള്ളൂ. അതിനുള്ളിൽ അവൾ പോയി.”എന്താണ് പറ്റിയതെന്നോ, വീണ്ടും ഒരു വിവാഹം കഴിക്കാത്തതെന്താണെന്നോ ചോദിക്കാതെ ഞാൻ നിശബ്ദനായി നിന്നു.”പിന്നീട് പലരും ചോദിച്ചു,

ഒരിക്കൽക്കൂടി വിവാഹം നോക്കിക്കൂടേ എന്ന്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ആലോചിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ, മറ്റുചില തടസങ്ങളുണ്ടായിരുന്നു, അതുകൊണ്ട് ഒന്നും നടന്നില്ല. ഞങ്ങൾ ബ്രാഹ്മണരാണ്, അതിന്റേതായ ചില കെട്ടുപാടുകളും ചടങ്ങുകളുമെല്ലാമുണ്ട്. ഇക്കാര്യങ്ങളൊന്നും തീരെയും എളുപ്പമല്ല. ഒടുവിൽ, രണ്ടാമതൊരു വിവാഹം ഞാൻ വേണ്ടെന്നുവച്ചു.”എന്തു മറുപടി പറയണമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ. എന്തെങ്കിലും ആശ്വാസ വാക്കുകൾ പ്രതീക്ഷിച്ചുകൊണ്ടല്ല അയാൾ എന്നോട് സംസാരിച്ചതും. ഒരുപക്ഷെ, ആരുടെയെങ്കിലും മുന്നിൽ എല്ലാം തുറന്നുപറയുക മാത്രമായിരുന്നിരിക്കണം ലക്‌ഷ്യം.

“ഇന്നുതന്നെ തിരിച്ചുപോകുമോ?” ഞാൻ വെറുതെ ഒരു ചോദ്യം ചോദിച്ചു. ആഴ്ചയിൽ ഒരിക്കലോമറ്റോ മാത്രമാണ് അയാൾ വീട്ടിൽ പോകാറുണ്ടായിരുന്നതെന്ന് എനിക്കറിയാമായിരുന്നു.”പിന്നേ, പോകാതെ പറ്റില്ലല്ലോ. അമ്മ അവിടെ ഒറ്റയ്ക്കല്ലേ? ഇവിടെ എനിക്ക് ഒരിടത്തുകൂടി പോകാനുണ്ട്. ഇവിടെ വരുന്നതിന് മുമ്പ് കതൃക്കടവിൽ ഒരിടത്തായിരുന്നു. അവിടെയുള്ള ചിലരെക്കൂടി ഒന്ന് കണ്ടിട്ട് പോകണം.””അപ്പോൾ ഉടനെ തിരിച്ചുവരാൻ പദ്ധതിയില്ലേ? പൂർണ്ണമായി നിർത്തി പോവുകയാണോ?””ദൈവം അനുവദിച്ചാൽ വീണ്ടും എന്നെങ്കിലും വരണമെന്നുണ്ട്. ഇപ്പോൾ വീടിനടുത്ത് എന്തെങ്കിലുമൊരു ചെറിയ ജോലി കിട്ടുമോ എന്ന് നോക്കുന്നു.” സംശയിച്ചത് ശരിയായിരുന്നു. അയാൾ എറണാകുളത്തെ ജോലി നിർത്തി പോവുകയാണ്.

“എന്താണ് പഠിച്ചതൊക്കെ? മറ്റെന്തെങ്കിലും നല്ല ജോലിക്ക് ശ്രമിച്ചുകൂടായിരുന്നോ?” “ആ കഥയൊക്കെ പറഞ്ഞാൽ താങ്കൾ ചിരിക്കും.” അയാൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. “ഒരു കാര്യമറിയാമോ, എനിക്ക് രണ്ടു പി.ജി. ഉണ്ട്. ഒന്ന് ഇംഗ്ലീഷിലും, മറ്റൊന്ന് കൊമേഴ്‌സിലും.” ഞാൻ ഒന്നുകൂടി ഞെട്ടി. ചെറിയ ശമ്പളം വാങ്ങി ഒരു ഷോപ്പിംഗ് സെന്ററിലെ അടിസ്ഥാന ജോലിചെയ്യുന്ന ഒരാളുടെ വിദ്യാഭ്യാസനിലവാരമാണ്! “വാസ്തവത്തിൽ ഇവരുടെ മറ്റൊരു സ്ഥാപനത്തിൽ ഞാൻ അക്കൗണ്ടന്റ് ആയിരുന്നു. അത് പെട്ടെന്നൊരു ദിവസം വിറ്റുപോയപ്പോൾ ഞങ്ങൾ ചിലരെ അവരുടെ പലസ്ഥാപനങ്ങളിലേയ്ക്കായി മാറ്റുകയായിരുന്നു. എന്നെ ഇങ്ങോട്ടാണ് വിട്ടത്. ഇവിടെ വന്നപ്പോൾ മറ്റൊരു അക്കൗണ്ടന്റ് ഉണ്ട്…. പിന്നെ, എനിക്ക് ഒരിക്കലും എന്ത് തൊഴിൽ ചെയ്യുന്നതിനും മാനക്കേട് തോന്നിയിട്ടില്ല.” എന്റെ അമ്പരപ്പ് നിറഞ്ഞ നോട്ടം കണ്ടിട്ടാവണം അയാൾ പറഞ്ഞു. “ഞാൻ എഴുതിയത്രയും പിഎസ്‌സി ടെസ്റ്റ് കേരളത്തിൽ മറ്റൊരാളും എഴുതിയിട്ടുണ്ടാവില്ല. ഒരുപാടെണ്ണത്തിൽ റാങ്ക് ലിസ്റ്റിലും വന്നിട്ടുണ്ടായിരുന്നു…. പക്ഷെ, യോഗമുണ്ടായില്ല.” “…….” ഞാൻ ചുമ്മാ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി നിന്നു.”കഷ്ടിച്ച് പി.ഡി.സി. പാസായ എന്റെ പെങ്ങൾ ഇന്ന് കലക്ടറേറ്റിലെ ജീവനക്കാരിയാണ്.” അയാൾ എന്റെ മുഖത്തുനോക്കി നിഷ്കളങ്കമായി ചിരിച്ചു.

“ആരോ മരുന്നിട്ടത! തീ കൊളുത്തി-ക്കൊണ്ടൽക്കരിമ്പാറ പൊളിച്ചിടുന്നു.പൊട്ടുന്നു മേന്മേൽ വെടി; താഴെനിന്നുതണ്ണീരുമൂറുന്നു തുഷാരഗൗരം.ജന്മക്ഷണത്തിൽ ജനയിത്രിയാളെ-പ്പിരിഞ്ഞു നക്ഷത്രപഥത്തിൽ നിന്നുംഅധഃപതിക്കുന്നു കിടങ്ങൾ നിങ്ങൾ,മദ്വത്സരേ! മധ്യമലോകപാന്ഥർ.” അല്പനിമിഷം എന്തോ ആലോചനയിൽ മുഴുകി നിന്ന എന്റെ സമീപത്തുനിന്ന് അയാൾ ഉള്ളൂരിന്റെ ഒരു കവിതാശകലം മനോഹരമായി ആലപിക്കുകയായിരുന്നു. കൗതുകത്തോടെ ഞാൻ അയാളുടെ മുഖത്തുനോക്കി. “കൈരളി ടിവിയിലെ മാമ്പഴം എന്ന റിയാലിറ്റി ഷോ ശ്രദ്ധിച്ചിട്ടുണ്ടോ?” ഉവ്വെന്ന അർത്ഥത്തിൽ ഞാൻ തലകുലുക്കി. “അതിന്റെ ആദ്യ സീസണിലെ വിന്നർ എന്റെ പെങ്ങൾ ആയിരുന്നു. രണ്ടാമത്തെ സീസണിലെ വിന്നർ ഞാനും.” ഞാൻ നിർവികാരതയോടെ എങ്ങോട്ടോ നോക്കി നിന്നു. ഇങ്ങനെയുമുണ്ടോ, മനുഷ്യരും അവരുടെ ജീവിതങ്ങളും.

“നന്നായി പാടുമായിരുന്നു. ഇപ്പോൾ വർഷങ്ങളായി ഒരു മൂളിപ്പാട്ടുപോലും ചുണ്ടിൽ വരാറില്ല.” എനിക്ക് അതിശയം തോന്നിയില്ല. “ഏതായാലും, ഇനി ഞാൻ വൈകുന്നില്ല, താമസിച്ചാൽ വീട്ടിലെത്താൻ ഒരുപാട് രാത്രിയാകും. എന്നെങ്കിലും വീണ്ടും കാണാം.” അവസാനമായി ഒരിക്കൽക്കൂടി ഒരു പുഞ്ചിരി സമ്മാനിച്ചതിനൊപ്പം എന്നെ കെട്ടിപ്പിടിച്ച് യാത്രപറഞ്ഞ് അയാൾ നടന്നു നീങ്ങി.

അയാൾ അകന്നുപോകുന്നതും നോക്കി നിന്നപ്പോൾ ഞാൻ പലതും ചിന്തിച്ചു. ജീവിതം വച്ചുനീട്ടുന്ന ചെറിയചെറിയ നിരാശകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോകുന്ന എത്രയെത്രപേർ. ജോലി കിട്ടാത്തതിന്റെ പേരിൽ, പരീക്ഷയിൽ തോറ്റതിന്റെ പേരിൽ, ആർക്കും വേണ്ട എന്ന ചിന്തയുടെ പേരിൽ, രോഗങ്ങളുടെ പേരിൽ, കഴിവുകേടുകളുടെ പേരിൽ… ഒരു ശരാശരി മലയാളിയുടെ കണ്ണിലൂടെ നോക്കിയാൽ ഈ മനുഷ്യൻ ഇതിനകം എത്രതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കാം. പക്ഷെ, ആ മുഖത്തെ വിടർന്ന പുഞ്ചിരി കാണുമ്പോൾ ഉറപ്പിക്കാം. ഒരിക്കൽപ്പോലും അയാൾ അങ്ങനെയൊന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. തനിക്കുവേണ്ടി ജീവിക്കണമെന്ന് അയാൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നുള്ളതാണ് കാരണം. ഇപ്പോൾ, പ്രായമായ ഒരു സ്ത്രീക്കുവേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് തിരിച്ചുപോകാനുള്ള ആ മനസ്സ് അതിനുള്ള തെളിവാണ്. തന്റെ വേദനകളെ മറന്ന് മറ്റുള്ളവരുടേത് ഏറ്റെടുക്കാനും അവർക്കുവേണ്ടി ജീവിക്കാനുമുള്ള മനസ്സ്. ആ മനസ്സാണ് ഇന്നത്തെ ലോകത്തിന് ആവശ്യവും.

പ്രിയ ചങ്ങാതീ, എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!

✍🏻വിനോദ് നെല്ലക്കൽ

നിങ്ങൾ വിട്ടുപോയത്