പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു.

പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്‌നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.

1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്.

ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല.

മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.

11 ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക. അതിന് ശേഷം മര്‍ച്ചന്റ്‌സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര്‍ ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും.

സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്‌സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്.

Courtesy – Mg Babu

Martin Mathews

ഈ ദമ്പതികൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം . ചാലക്കുടിയിലെ പോലീസ് സി.ഐ ശ്രീ ജോളി ചെറിയാന്‍ ,മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ,എന്നിവരെ അഭിനന്ദിക്കുന്നു .

ഓരോ കുഞ്ഞും ദൈവത്തിൻെറ അനുഗ്രഹം ,ദാനം .

മനുഷ്യജീവനെ സ്നേഹിക്കുവാനും ,ആദരിക്കുവാനും ,സംരക്ഷിക്കുവാനുള്ള മനോഭാവം നമ്മിൽ വളരട്ടെ .

നിങ്ങൾ വിട്ടുപോയത്