.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.

കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം. ഈ വിഷയത്തിൽ കോളേജ് അധികൃതർ നൽകിയ പരാതിയിൽ അന്വേഷണ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറാകണം.മരണം നടന്ന് രണ്ട് ദിവസത്തിന് ശേഷം കോളേജിനെതിരെ നടക്കുന്ന അക്രമങ്ങളിൽ സംഘടിത സ്വഭാവമുളളതായും ഗൂഢാലോചന ഉള്ളതായും ബോധ്യമായിരിക്കുകയാണ്.

യൂണിവേഴ്സിറ്റി നിയമം അനുസരിച്ച് കോളേജിൽ ക്ലാസ്സിനുള്ളിൽ മൊബൈൽ ഫോൺ അനുവദനീയമല്ല. ലാബ് ക്ലാസ്സിനിടയിൽ മൊബൈൽ ഉപയോഗിച്ചതിന് മൊബൈൽ ഫോൺ മേടിച്ച് വച്ച്,വീട്ടിൽ വിവരം അറിയിക്കുകയുണ്ടായി.അതിനെ വളച്ചൊടിച്ച് കോളേജ് അധികൃതരെ മോശക്കാരാക്കാനുളള ശ്രമം പുറത്തുനിന്നുള്ള തല്പരകക്ഷികളുടെ നേതൃത്വത്തിൽ സംഘടിതമായി നടത്തുന്നു.ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പൊതുസമൂഹം വിലയിരുത്തട്ടെ.

അധ്യാപകരെ തടഞ്ഞുവെച്ചും ഉപദ്രവിച്ചും സ്ഥാപനങ്ങൾക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ല.സംഘടിത നീക്കങ്ങൾക്ക് പിന്നിൽ ഉള്ളവരെ കണ്ടെത്താൻ നടപടി ഉണ്ടാകണം.നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർക്കുവാൻ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലായെന്നും, കൃത്യമായ നടപടികൾ സ്വീകരിക്കുവാൻ സർക്കാരും പോലീസും തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ,
ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ,
ട്രഷറർ ഡോ. ജോബി കാക്കശ്ശേരി, ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, ശ്രീമതി ടെസ്സി ബിജു, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌ ജോമി ഡോമിനിക്,
ജോസഫ് പണ്ടാരക്കളം, സണ്ണിക്കുട്ടി അഴകമ്പ്രയിൽ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്